മാർത്താട്ട് വിടവിൽ കോളനിക്ക് വിഷു കൈനീട്ടമായി “വഴിയെത്തി “.. സഫലമായത് ഒരു ആയുസ്സിൻ്റെ സ്വപ്നമെന്ന് കോളനിക്കാർ
(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)
കോലഞ്ചേരി: ഈ ആയുസ്സിൽ വഴിയുണ്ടാവില്ല എന്ന് കരുതിയ മാർത്താട്ട് വിടവിൽ കോളനിക്കാർക്ക് ഈ വിഷു നാളിൽ ഇത് സ്വപ്ന സാഫല്യം. വിഷു കൈനീട്ടമായി കോളനിയിലേക്ക് വഴിയെത്തി.തികച്ചും സാധാരണക്കാർ താമസിക്കുന്ന ഈ കൊച്ചു തുരുത്തിന് ചുറ്റും വികസനങ്ങൾ എത്തിയിട്ടും ഇവിടുത്തുകാർക്ക് ഇവ ലഭിച്ചിരുന്നില്ല. കൊച്ചി ധനുഷ് കോടി ദേശീയപാതയോട് നൂറ് മീറ്ററിൽ താഴെ ദൂരം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും, കറുകപ്പിള്ളി- തോന്നിക്ക റോഡിനോട് ചേർന്നുള്ള ഇവിടുത്തെ താമസ്സക്കാർക്ക് ഇടുങ്ങിയ തൊണ്ട് വഴി മാത്രമാണുണ്ടായിരുന്നത്. മുഴുവൻ സീറ്റിലും ട്വൻറ്റി / 20 ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്തിലെ ആറാം വാർഡ് തോന്നിക്കയിലെ വാർഡ് മെമ്പറായ ജീൽ മാവേലിയുടെ നിതാന്ത ശ്രമഫലമായിട്ടാണ് വഴിയെന്ന സ്വപ്നത്തിന് തുടക്കമിട്ടത്.പരസ്പരം സ്ഥലങ്ങൾ വിട്ടുകൊടുത്തും, തർക്കങ്ങളും വഴക്കുകളും പറഞ്ഞൊതുക്കിയും ഇന്നലെ വൈകിട്ടോടെ ഏകദേശം 300 മീറ്ററോളം നീളത്തിലുള്ള വഴി വെട്ട് പൂർത്തീകരിക്കുകയായിരുന്നു.രോഗികളും, സംസാരശേഷി ഇല്ലാത്തവരും അടക്കം തികച്ചും സാധാരണക്കാരാണ് ഇവിടെ താമസിച്ച് വന്നിരുന്നത്. അസുഖം, മരണം, ഭവന നിർമ്മാണം തുടങ്ങിയ സാഹചര്യങ്ങളിൽ ഇടുങ്ങിയ തൊണ്ട് വഴിയിലൂടെ ചുമന്നാണ് കൊണ്ട് പോയിരുന്നത്. കൺമുന്നിൽ സ്വപ്ന വഴിയെത്തിയതോടെ പുത്തൻ പ്രതീക്ഷകൾക്ക് തുടക്കമിടുകയാണ് ഇവിടുത്തുകാർ.