പെരുമ്പാവൂരിൽ ഹെറോയിൻ വില്പന: ബംഗാളി ‘ദീദി’ അറസ്റ്റിൽ
പെരുമ്പാവൂര്‍: കണ്ടംതറ ഭാഗത്ത് പെരുമ്പാവൂര്‍ എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 16.638 ഗ്രാം ഹെറോയിനുമായി ‘ദീദി’ എന്നറിയപ്പെടുന്ന ബംഗാളി യുവതി അറസ്റ്റിലായി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി സുലേഖാ ബീവി (36) ആണ് അറസ്റ്റിലായത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ചെറു ഡപ്പികളിലാക്കി വില്പന നടത്തുന്നതിനായി ബംഗാളില്‍ നിന്നാണ് ഇവര്‍ ഹെറോയിന്‍ കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. കണ്ടംതറ ഭാഗത്ത് ഇവര്‍ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ് ഹെറോയിന്‍ വില്പന നടത്തിയിരുന്നത്. ഇതരസംസ്ഥാനക്കാര്‍ക്കിടയില്‍ ദീദി എന്നറിയപ്പെട്ടിരുന്ന ഇവര്‍ കുറച്ചു നാളുകളായി എക്സൈസിന്റെ രഹസ്യനിരീക്ഷണത്തില്‍ ആയിരുന്നു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ബിജു, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ബാലു, അരുണ്‍ കുമാര്‍, രേഷ്മ എന്നിവരും ഉണ്ടായിരുന്നു.