മതവികാരം വ്രണപ്പെടുത്തരുത് :കോതമംഗലം രൂപത
കോതമംഗലം: കോതമംഗലം രൂപതയിലെ ഊന്നുകല്‍ ഫൊറോന പള്ളിയുടെ വെള്ളാമകുത്തിലെ സെന്റ് ആന്റണീസ് കപ്പേളയ്ക്കുനേരേയുണ്ടായ ആക്രമണം അത്യന്തം ഗൗരവതരവും പ്രതിഷേധാര്‍ഹവുമാണെന്നു കോതമംഗലം രൂപത. ഒരാഴ്ചയ്ക്കിടയില് രണ്ട് ദേവാലയങ്ങള്ക്കുനേരേയുണ്ടായ ആക്രമണം പ്രദേശത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദം തകര്ക്കുന്നതിനാണെന്ന സംശയം ബലപ്പെടുന്നതായും രൂപത വ്യക്തമാക്കി.
നിയമത്തോടും നിയമവാഴ്ചയോടും അങ്ങേയറ്റം ബഹുമാനവും ആദരവും കാത്തുസൂക്ഷിക്കുന്ന ക്രൈസ്തവർക്കു നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ മതസൗഹാര്‍ദ്ദത്തെ നശിപ്പിക്കുമെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണെന്നും രൂപത വ്യക്തമാക്കി.
തുടര്‍ച്ചയായി ആ പ്രദേശത്ത് ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ഥനാ കേന്ദ്രങ്ങള്‍ക്കുമെതിരേ ഉണ്ടാകുന്ന ആക്രമണങ്ങള്‍ കൃത്യമായ പദ്ധതിയുടെ ഭാഗമാണെന്നു സംശയിക്കത്തക്ക വിധത്തിലുള്ള നിരവധി സൂചനകള്‍ പ്രദേശത്തുനിന്നു ലഭിക്കുന്നുണ്ട്. പ്രദേശത്ത് നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങളെയും സമൂഹം തള്ളിപ്പറയണമെന്നും രൂപത ആവശ്യപ്പെട്ടു.
സ്ഥലം സന്ദര്‍ശിച്ച രാഷ്ട്രീയ നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കാര്യക്ഷമമായ അന്വേഷണവും ശക്തമായ നടപടികളും ഉറപ്പു നല്കിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികളിലേക്കു നീങ്ങേണ്ടതില്ലെന്നു രൂപത തീരുമാനിച്ചു. എന്നാല്‍ സമയബന്ധിതമായ തീരുമാനവും നടപടികളും ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ രൂപത സംഘടിപ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇനിയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നു രൂപത ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.