മൂവാറ്റുപുഴയെ നടുക്കി കൊലപാതകം: പട്ടാപ്പകല്‍ വീട്ടമ്മയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. നിരപ്പ് കോട്ടക്കുടിതാഴത്ത് ഷക്കീറിന്റെ ഭാര്യ സിംന (37)യാണ് ഇന്ന് ഉച്ചകഴിഞ്ഞ് 3ഓടെ കൊല്ലപ്പെട്ടത്. പ്രതി വെസ്റ്റ് പുന്നമറ്റം തോപ്പില്‍ ഷാഹുല്‍ അലി (33) യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡിന് മുന്നിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് ഹസൈനാര്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ മകളുമൊത്ത് ആശുപത്രിയില്‍ എത്തിയതായിരുന്നു സിംന. ഭക്ഷണം നല്‍കി മകളുമൊപ്പം മടങ്ങുകയായിരുന്ന സിംനയെ ഷാഹുല്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ് നിലത്ത് വീണ സിംനയെ ഷാഹുല്‍ പല തവണ കുത്തുകയായിരുന്നു.ആക്രമണം കണ്ട് പരിസരത്തുണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും അലമുറയിട്ടത്തോടെ ഷാഹുല്‍ ആശുപത്രിയില്‍ നിന്നിറങ്ങിയോടി. വിവരം അറിഞ്ഞെത്തിയ പോലീസ് പ്രതിയെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൈകളില്‍ ആഴത്തില്‍ മുറിവേറ്റിരുന്ന ഷാഹുലിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിംനയുടെ ഭര്‍ത്താവ് ഷക്കീര്‍ വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. അയല്‍വാസിയായിരുന്ന ഷാഹുലായിരുന്നു സിംനയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തിരുന്നത്. സമീപകാലത്ത് ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. സിംന ജോലി ചെയ്തിരുന്ന കര്‍ട്ടന്‍ വ്യാപാര സ്ഥാപനത്തില്‍ ഷാഹുല്‍ എത്തി ബഹളം വെച്ചതിനെ തുടര്‍ന്ന് പോലീസിന് പരാതി നല്‍കിയിരുന്നുവെന്ന് കൊല്ലപ്പെട്ട സിംനയുടെ സഹോദരന്‍ ഹാരിസ് പറഞ്ഞു. ശനിയാഴ്ച ഷാഹുല്‍ സിംനയെ പലവട്ടം ഫോണില്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് കത്തിയുമായി ആശുപത്രിയില്‍ എത്തി കൊലപാതകം നടത്തിയത്. സിംനയുടെ മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.സംസ്‌കാരം തിങ്കളാഴ്ച പെരുമറ്റം ജുമാ മസ്ജിദില്‍.മക്കള്‍: സാഹിര്‍, സൗഫാന, സഹാന

Back to top button
error: Content is protected !!