ആൾക്കൂട്ട ആക്രമണം: ബന്ധുക്കൾ മൃതദേഹം ഇന്ന് ഏറ്റുവാങ്ങും
മൂവാറ്റുപുഴ: ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ച അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസിന്റെ മൃതദേഹം ഇന്ന് ബന്ധുക്കളെത്തി ഏറ്റുവാങ്ങും. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദിച്ച സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പതിനഞ്ചോളം പേര് സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇതില്‍ പത്ത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംശയമുള്ള രണ്ടുപേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തുവെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും അറസ്റ്റ്. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പത്ത് പ്രതികളെയും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. വാളകത്ത് വ്യാഴാഴ്ച രാത്രിയാണ് പെണ്‍സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ അശോക് ദാസിനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ചത്. പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അശോക് ദാസ് മരിച്ചിരുന്നു.