പതിനൊന്ന്കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കി: പ്രതിക്ക്‌ 22 വര്‍ഷം തടവും, പിഴയും

മൂവാറ്റുപുഴ: പതിനൊന്ന് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ യുവാവിന് 22 വര്‍ഷം തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ. നിലവില്‍ എടക്കാട്ട്വ വയല്‍ പറപ്പാന്‍കോട് എസ്.ടി. കോളനിയില്‍ താമസിക്കുന്ന ആലപ്പുഴ തുറവൂര്‍ പട്ടണക്കാട് കപ്പോളപറമ്പ് വിനോദ് (45) നെയാണ് മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി പി.വി. അനീഷ് കുമാര്‍ ശിക്ഷിച്ചത്. 2018 ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മകനെ കാണാനില്ലന്നും തിരയാനായി ഒപ്പം വരണമെന്നും ആവശ്യപ്പെട്ട് പതിനൊന്ന്കാരനെ പ്രതി സ്‌കൂട്ടറില്‍ കയറ്റി കൊണ്ട് പോയി ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് പ്രകൃതി വിരുദ്ധ ലൈംഗീക അതിക്രമത്തിന് ഇരയാക്കുക ആയിരുന്നു. ഇയാളും കുട്ടിയും ആളൊഴിഞ്ഞ വീട്ടിലേക്ക് പോകുന്നതും തിരിച്ച് ഇറങ്ങുന്നതും കണ്ട മറ്റൊരു കുട്ടിയാണ് വിവരം ഇരയുടെ വീട്ടില്‍ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ മുളന്തുരുത്തി പോലീസില്‍ പരാതി നല്‍കി. എസ്.ഐ. എം.വി. അരുണ്‍ ദേവും വനിത സിവില്‍ പോലീസ് ഓഫീസര്‍ ടി.ആര്‍. ഷോഭനയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അശ്ലീല വീഡിയോ കാണിച്ച് കുട്ടിയെ മുമ്പും ഇയാള്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ആര്‍. ജമുന ഹാജരായി.

 

Back to top button
error: Content is protected !!