100 പേർക്ക് ഒന്നിച്ച് ലൈസൻസ് നൽകുന്നതെങ്ങനെ? എംവിഡിമാരുടെ ‘പരീക്ഷ’ നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കാനിരിക്കുന്ന ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും പാളാന്‍ സാധ്യത. മെയ് ഒന്നു മുതല്‍ നടപ്പാക്കാന്‍ ഉദേശിക്കുന്ന പരിഷ്‌ക്കരണത്തിന് പുതിയ ട്രാക്കുകള്‍ പോലും ഇതേവരെ തയ്യാറായില്ല. ഒന്നു മുതല്‍ 30 ലൈസന്‍സ് മാത്രം കൊടുത്താല്‍ മതിയെന്നാണ് ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം. അതേ സമയം പ്രതിദിനം 100 ലൈസന്‍സിന് മുകളില്‍ കൊടുക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ പരസ്യ ടെസ്റ്റ് നാളെ നടക്കും. ഇവര്‍ എങ്ങനെയാണ് ഇത്രയധികം ലൈസന്‍സ് ഒരു ദിവസം നല്‍കുന്നതെന്നറിയാനാണ് ഇവര്‍ക്കായി പ്രത്യേകമായി ടെസ്റ്റ് നടത്തുന്നത്. സിഐടിയുവും മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരമുള്‍പ്പെടെ കടുന്ന പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് പരിഷ്‌ക്കരണവുമായി മുന്നോട്ടുപോകാനുളള ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ തീരുമാനം. ടെസ്റ്റ് നടത്തുന്ന 86 ഗ്രൗണ്ടുകള്‍ നവീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, 9 സ്ഥലത്ത് മാത്രമാണ് മോട്ടോര്‍ വാഹനവകുപ്പിന് സ്വന്തമായി ഭൂമിയുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമിയിലും സ്‌കൂള്‍ ഗ്രൗണ്ടിലും സ്വകാര്യ വ്യക്തികളുടെ ഭൂമിയിലുമൊക്കായാണ് ബാക്കി ടെസ്റ്റ്. മാവേലിക്കരയില്‍ ഒഴികെ മറ്റൊരു സ്ഥലത്തും പുതിയ ട്രാക്കുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഡ്രൈവിംഗ് സ്‌കൂളുകള്‍ ചേര്‍ന്നാണ് മാവേലിക്കരയില്‍ ട്രാക്ക് ഒരുക്കിയത്. സ്ഥലംകണ്ടെത്താനും ട്രാക്കൊരുക്കാനും പണം ആരു ചെലവാക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പക്ഷെ പരിഷ്‌ക്കാരം നടപ്പാക്കിയേ കഴിയുവെന്നാണ് മന്ത്രിയുടെ നിര്‍ബന്ധം. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തിയ 30 പേര്‍ക്ക് ലൈസന്‍സ് കൊടുത്താന്‍ മതിയെന്ന നിര്‍ദ്ദേശം എങ്ങനെ നടപ്പാക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും ഒരു വ്യക്തതയില്ല. ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളുകാര്‍ പ്രതിഷേധവുമായി എത്തുന്നതോടെ ട്രാക്കുകള്‍ സമര കേന്ദ്രങ്ങളാകാന്‍ സാധ്യത. 100 ലധികം ലൈസന്‍സുകള്‍ പ്രതിദിനം കൊടുക്കുന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്നാണ് ഗതാഗതമന്ത്രിയുടെ കണക്കൂട്ടല്‍. 100 ലധികം ലൈസന്‍സ് നല്‍കുന്ന 15 എംവിഡിമാരെ തിരുവനന്തപുരത്ത് കൊണ്ടുവന്ന നാളെ പരസ്യ ടെസ്റ്റ് നടത്തിക്കും. എങ്ങനെയാണ് ഇവര്‍ ടെസ്റ്റ് നടത്തുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ബോധിപ്പിക്കാനാണ് പരസ്യ ടെസ്റ്റ്.

 

Back to top button
error: Content is protected !!