പോളിംഗ് ശതമാനം കുറഞ്ഞു, 2009ന് ശേഷം ഏറ്റവും കുറഞ്ഞ പോളിംഗ്, തമിഴ്നാട്ടിൽ മൂന്ന് മുന്നണികളും അങ്കലാപ്പിൽ

ചെന്നൈ: തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പാര്‍ട്ടികള്‍ അത്ര ആത്മവിശ്വാസത്തില്‍ അല്ല. പോളിംഗ് ശതമാനത്തെ കുറിച്ചുള്ള ആശയക്കുഴപ്പം തുടരുകയാണ്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തു വന്നപ്പോള്‍, ഡിഎംകെ, അണ്ണാ ഡിഎംകെ ക്യാമ്പുകള്‍ നിശബ്ദമായിരുന്നു. 2019ലെ പോളിംഗ് ശതമാനം ആയ 72.47നോട് അടുത്ത് നില്‍ക്കുന്ന 72.09 എന്ന കണക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം രാത്രി 7ന് മാധ്യമങ്ങളെ അറിയിച്ചത്. അവസാന കണക്ക് വരുമ്പോള്‍ പോളിംഗ് ശതമാനം വീണ്ടും ഉയരുമെന്നും പറഞ്ഞു. കോയമ്പത്തൂരില്‍ 2019ലേക്കാള്‍ 8 ശതമാനം ഉയര്‍ന്ന് 71ലെത്തിയെന്നും പ്രഖ്യാപനം ഉണ്ടായി. ഇതോടെ കോയമ്പത്തൂരില്‍ അണ്ണാമലൈ എഫക്ട് എന്നും തമിഴ്‌നാട്ടില്‍ മോദി മാജിക് എന്നും ബിജെപി ഐടി വിഭാഗം പ്രചാരണം തുടങ്ങി. എന്നാല്‍ അന്തിമ പോളിംഗ് ശതമാനം 69.46 ആണെന്ന് പുലര്‍ച്ചെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുത്തി.

കോയമ്പത്തൂരില്‍ പോള്‍ ചെയ്തത് 64.81 ശതമാനം വോട്ട് മാത്രം എന്നാണ് അവസാന കണക്കിലുള്ളത്. രാവിലെ 11ന് വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്ന അറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ചതും ആശക്കുഴപ്പം കൂട്ടുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമകേടുണ്ടായതായി അണ്ണാമലൈയുടെ വിശ്വസ്തനായ ബിജെപി നേതാവ് അമര്‍ പ്രസാദ് റെഡ്ഡി വിമര്‍ശിച്ചു. കോയമ്പത്തൂരിലും ചെന്നൈ സെന്‍ട്രലിലും ഒരു ലക്ഷം ബിജെപി വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയെന്നും സ്ഥാനാര്‍ത്ഥികള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പേ പാര്‍ട്ടികളുടെ കൈവശമെത്തിയ പട്ടികയെ കുറിച്ച് പോളിംഗ് അവസാനിക്കുമ്പോള്‍ മാത്രം പരാതി ഉന്നയിക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.ചെന്നൈയിലെ മൂന്ന് ഡിഎംകെ സ്ഥാനാര്‍ഥികള്‍ മുഖ്യമന്ത്രി സ്റ്റാലിനെ കണ്ടു നന്ദി പറഞ്ഞതൊഴിച്ചാല്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. അണ്ണാ ഡിഎംകെ പ്രവര്‍ത്തകരെ പോളിംഗ് ദിവസം കാണാന്‍ ഉണ്ടായിരുന്നില്ലെന്ന് ചില ഡിഎംകെ അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വോട്ടെന്നുന്ന ജൂണ്‍ നാല് വരെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകളില്‍ കണ്ണ് വേണമെന്ന ആഹ്വാനം ഇപിഎസ് നല്‍കിക്കഴിഞ്ഞു. 2009ന് ശേഷം സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിംഗ് ആണ് ഇക്കുറി രേഖപ്പെടുത്തിയിട്ടുള്ളത്. 39ല്‍ 35 മണ്ഡലങ്ങളിലും 2019ലേക്കാള്‍ പോളിങ് ശതമാനം ഇടിഞ്ഞു. ഇത് എന്തിന്റെ സൂചനയെന്ന് അങ്കലാപ്പ് മൂന്ന് മുന്നണികള്‍ക്കുമുണ്ട്.

 

 

Back to top button
error: Content is protected !!