വാളകം പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങൾ ആരംഭിച്ചു.
മൂവാറ്റുപുഴ: വാളകം പഞ്ചായത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങൾ ആരംഭിച്ചു. ഹരിത കർമ്മസേനയുടെ വോളണ്ടിയർമാർ വീടുകൾതോറും കയറി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിക്കാനായി ഓരോ വാർഡുകളിലും പ്രത്യേക സംഭരണ കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഹരിത കർമ്മസേനയുടെ വോളണ്ടിയർമാർ മാസത്തിലൊരിക്കൽ പഞ്ചായത്തിലെ വീടുകളിലെത്തി പ്ലാസ്റ്റിക്കുകൾ ശേഖരിക്കും. ഒരു കുടുംബത്തിൽ നിന്ന് 50 രൂപയാണ് ഇതിനായി ഈടാക്കുന്നത്. തുടർന്ന് ഓരോ വാർഡുകളിലും സ്ഥാപിച്ചിട്ടുള്ള പ്രത്യേക സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കും. അവിടെനിന്നും വാഹനങ്ങളിൽ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലേക്ക് ശേഖരിച്ച പ്ലാസ്റ്റിക് കൈമാറും. പദ്ധതി നടത്തിപ്പിനായി ഒരു ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. നിലവിൽ 14 വാർഡുകളിലായി 16 വോളണ്ടിയർമാരാണ് കുടുംബശ്രീ സി.ഡി.എസ്.ന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മസേനക്ക് ഉള്ളത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി കൂടുതൽ വോളണ്ടിയർമാരെ ഹരിത കർമ്മസേനയിലേക്ക് ആവശ്യമുണ്ട്.