ഷിഗല്ല – ജില്ലയിൽ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തു.

 

മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ വാഴക്കുളം പഞ്ചായത്തിൽ 39 വയസ്സുള്ള യുവാവിന് ഷിഗല്ല കേസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിൻ്റെ സാമ്പിളികളുടെ തുടർപരിശോ‌ധന റീജിയണൽ പബ്ളിക്ക് ഹെൽത്ത് ലാബിലും, ഗവ: മെഡിക്കൽ കോളേജ് കളമശ്ശേരിയിലും നടത്തിയതിലൂടെ ഷിഗല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയെ തുടർന്ന് ഇദ്ദേഹത്തിൻ്റെ നില തൃപ്തികരമായി തുടരുന്നു. ജില്ലാ ആരോഗ്യ വിഭാഗവും, മലയിടംത്തുരുത്ത് ആൻഡ് വാഴക്കുളം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർമാരും ആരോഗ്യ പ്രവർത്തകരും പ്രദേശത്ത് സന്ദർശനം നടത്തുകയും തുടർ പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും പ്രദേശത്ത് നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. വിവേക് കുമാറിൻ്റെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജ് ഉൾപ്പെടയുള്ള വിദഗ്ധരുടെ യോഗം കൂടുകയും ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. ശ്രീദേവി. എസ്. പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലയിൽ രണ്ടു ഷിഗല്ല കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ വ്യക്തി ശുചിത്വം പാലിക്കുവാനും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാൻ ഉപയോഗിക്കാനും ഗവ: മെഡിക്കൽ കോളേജ്, കളമശ്ശേരി, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ബിന്ദു അറിയിച്ചു.

ഷിഗല്ല, വയറിളക്കരോഗങ്ങൾ –ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വയറിളിക്കരോഗങ്ങൾക്ക് പ്രധാന കാരണങ്ങളിൽ ഒന്നാണ് ഷിഗല്ല

രോഗ ലക്ഷണങ്ങൾ

വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തവും കഫവും കലർന്ന മലം.

രോഗം പകരുന്ന വിധം –
പ്രധാനമായും മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും

പ്രതിരോധ മാർഗ്ഗങ്ങൾ –

* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

* ഭക്ഷണത്തിന് മുമ്പും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.

* വ്യക്തിശുചിത്വം പാലിക്കുക.

* തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം ചെയ്യാതിരിക്കുക.

* രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകം ചെയ്യാതിരിക്കുക.

* പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.

* ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക.

* വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.

* കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.

* വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക.

*രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.

* പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

* രോഗ ലക്ഷണമുള്ളവര് ഒ. ആർ. എസ്. ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കുടിക്കുക. സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രത്തിൽ സമീപിക്കുക

* കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക

* വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്നും മറ്റും ശീതളപാനീയങ്ങൾ കുടിക്കാതിരിക്കുക.

Back to top button
error: Content is protected !!