പല്ലാരിമംഗലത്ത് രാത്രി വീട്ടിൽ അതിക്രമിച്ച് കയറി സഹോദരങ്ങളെ മഴു കൊണ്ട് വെട്ടി പരിക്കേൽപിച്ചു.രണ്ട് പേർ പിടിയിൽ
മൂവാറ്റുപുഴ :പല്ലാരിമംഗലത്ത് രാത്രി വീട്ടിൽ അതിക്രമിച്ച് കയറി
സഹോദരങ്ങളെ മഴു കൊണ്ട് വെട്ടി പരിക്കേൽപിച്ചു. പല്ലാരിമംഗലം ഈട്ടിപ്പാറ പൊട്ടയിൽ അജിംസിനേയും നാൻസിനേയുമാണ് 6 പേർ ചേർന്ന് ചൊവ്വാഴ്ച രാത്രിയിൽ രാത്രിയിൽ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പല്ലാരിമംഗലം ഈട്ടിപ്പാറ തട്ടായത് സിയാദ് (29), പുല്ലാരിയിൽ റാഷിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിയാദിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻ്റ് ചെയ്തു. റാഷിദിന് സംഭവത്തിനിടയിൽ പരുക്കേറ്റതിനാൽ പോത്താനിക്കാട് പോലീസ് നിരീക്ഷണത്തിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കേസിൽ മറ്റു നാലു പേർ കൂടി പ്രതികളാണന്നും ഇവർ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. മഴുവിന് വെട്ടേറ്റതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ നാൻസ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ
ചികിത്സയിലാണ്. വെട്ടേറ്റ നാൻസ് അമിത വേഗത്തിൽ ബൈക്ക് ഓടിച്ചത് പ്രതികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമെന്ന് പറയപ്പെടുന്നു.
ഇതേ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ പോത്താനിക്കാട് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു.ഇതേതുടർന്ന് ഉണ്ടായ വൈരാഗ്യം മൂലം പ്രതികൾ വീട്ടിലെത്തി അജിംസിനേയും നാൻസിനേയും ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിട്ടുണ്ട്.