കണക്കുകളെ ഊതിപ്പെരുപ്പിച്ച് പാക്കേജ് കേരളാ കോൺഗ്രസ് (എം )
കൊച്ചി: കണക്കുകളെ ഊതിപ്പെരുപ്പിച്ച പാക്കേജ് ആണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കേൾക്കുമ്പോൾ വലുതായി തോന്നാമെങ്കിലും കോവിഡ് ഉണ്ടാക്കിയ വലിയ ആഘാതത്തെ സൂക്ഷ്മമായി അഭിസംബോധന ചെയ്യാൻ പാക്കേജിനായിട്ടില്ല എന്ന് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം കുറ്റപ്പെടുത്തി. ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളും ഒട്ടൊക്കെ അങ്ങനെ തന്നെയാണ്. റിസർവ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ച കാര്യങ്ങൾ പലതും ആവർത്തിച്ചിരിക്കുകയാണ്. അങ്ങനെയാണ് വലിയ പാക്കേജ് എന്ന പ്രതീതി ഉണ്ടാക്കിയിരിക്കുന്നത്. പല രാജ്യങ്ങളും പൗരന്മാർക്ക് നില നിൽക്കാൻ പണം നേരിട്ട് തന്നെ നൽകുകയാണ് ചെയ്തത്. ഈ ഘട്ടത്തിൽ അത് അത്യാവശ്യമായിരുന്നു. പരോക്ഷമായി ചെയ്യുന്ന കാര്യങ്ങൾ ഫലം കാണാൻ സമയമെടുക്കും. സാമ്പത്തിക വ്യവസ്ഥയെ ചലിപ്പിക്കണമെങ്കിൽ ആളുകളുടെ കൈയിൽ ആവശ്യത്തിന് പണം ആവശ്യമുള്ള സമയത്ത് എത്തണം. തൊഴിൽ ലഭ്യത ഉറപ്പാക്കുകയും, ക്ഷേമ പദ്ധതികൾ നടപ്പാക്കുകയും വേണം. അതിന് പറ്റിയ മികച്ച നിർദ്ദേശങ്ങൾ കണ്ടില്ല. പ്രധാനമന്ത്രിയും, ധനകാര്യ മന്ത്രിയും പ്രഖ്യാപിച്ച പാക്കേജിലെ പ്രധാന ഘടകങ്ങളെല്ലാം വലിയ നിക്ഷേപവുമായി ബന്ധപ്പെട്ടാണ്. അതൊക്കെ സംഭവിക്കണമെങ്കിൽ വളരെ സമയമെടുക്കും. ദീർഘകാല ലക്ഷ്യങ്ങൾ എത്ര നല്ലതാണെങ്കിലും ഇപ്പോൾ പ്രധാനം നിലനില്പാണ്. അത് മറന്നുകൊണ്ടുള്ള പാക്കേജ് മറ്റൊരു പ്രഹസനം ആയേ അനുഭവപ്പെടുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു