പക്ഷികൾക്കും, പറവകൾക്കും ഇവിടം സ്വർഗ്ഗമാണ്. …..

കോതമംഗലം:ലോക്ക് ഡൗൺ കാലത്തും ലോക്കില്ലാതെ പക്ഷികളും, പറവകളും ഹരിതാഭമാർന്ന എം.എ. കോളേജ് ഉദ്യാനത്തിൽ പാറി പറക്കുകയാണ്. ഈ വേനൽക്കാലത്തും ഇവയ്ക്കു ദാഹമകറ്റുവാൻ വെള്ളം നൽകി കാത്തു പരിപാലിക്കുകയാണ് എം.എ. കോളേജ് അധികാരികൾ. ഏകദേശം 30 ഓളം ഇനത്തിൽ പെട്ട പക്ഷികളും, വിവിധ ഇനം ചിത്രശലഭങ്ങളും ഈ ഉദ്യാനത്തിൽ പലപ്പോഴായി വരുന്നുണ്ടെന്ന് പക്ഷി നിരീക്ഷകനും, വന്യ-ജീവി ഫോട്ടോഗ്രാഫറും, കോളേജിലെ ഊർജ്ജതന്ത്ര വിഭാഗം ലാബ് ജീവനക്കാരനുമായ റ്റെഡി എൻ. ഏലിയാസ് പറഞ്ഞു . ഓലഞ്ഞാലി , ബുൾബുൾ , വണ്ണാത്തിപ്പുള്ള്, മഞ്ഞക്കിളി എന്നിവ ഇവയിൽ ചിലത് മാത്രം. മുടങ്ങാതെ എല്ലാ ദിവസവും പ്രത്യോകം തയ്യാറാക്കിയ പാത്രത്തിൽ റ്റെഡി വെള്ളം നിറച്ച് വയ്ക്കും. പക്ഷികൾ വന്ന് ഈ ജലം കുടിച്ചും, ചിറകിട്ടടിച്ച് വെള്ളം തെറിപ്പിച്ചും ആസ്വദിച്ച് പാറിപ്പറന്നു പോകും. പ്രകൃതി സംരക്ഷണത്തിന് എന്നും വേറിട്ട കാഴ്ച്ചപ്പാടുമായി മുന്നിൽ നിൽക്കുന്ന കലാലയമാണിത്. പ്രകൃതിയെ സംരക്ഷിക്കുന്നതിന് വേണ്ടി കോളേജ് കൈക്കൊണ്ടിട്ടുള്ള പല കാര്യങ്ങളും സമൂഹത്തിനു മാതൃക ആക്കാവുന്നതാണ്. അങ്ങനെ ഈ വേനൽക്കാലത്തെ ലോക്കിട്ട ദിനങ്ങളിലും പക്ഷികൾക്കും, പറവകൾക്കും, വേണ്ടി കരുണയുടെ വറ്റാത്ത പ്രതീകമാവുകയാണ് എം.എ. കോളേജ്.

Back to top button
error: Content is protected !!