ഡോ.കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത മാള്‍ട്ട പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

സജോ സക്കറിയ ആന്‍ഡ്രൂസ് - കോലഞ്ചേരി

 

മാള്‍ട്ട/കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ യൂറോപ്പ് മെത്രാപ്പോലീത്തയും പാത്രിയക്കല്‍ വികാരിയുമായ ഡോ.കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത മാള്‍ട്ടയുടെ പ്രസിഡന്റ് ജോര്‍ജ് വെല്ലയെ,പ്രസിഡന്റിന്റെ മന്ദിരത്തില്‍ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി.ഒരു മണിക്കൂറോളം നീണ്ടുനിന്ന സംഭാഷണത്തിനിടയില്‍ നൂറ്റാണ്ടുകളായി ഇതര മതങ്ങളെയും സംസ്‌കാരങ്ങളെയും സഹിഷ്ണുതയോടെ സ്വീകരിക്കുന്ന മാള്‍ട്ട, ആയിരക്കണക്കിന് വരുന്ന ഇന്ത്യന്‍ സമൂഹത്തിന് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംരക്ഷണവും,തൊഴില്‍ സാധ്യതകളും വിലപ്പെട്ടതാണെന്നും, ഈ രാജ്യത്തിലെ ഭരണാധികാരികളെയും, ജനങ്ങളുടെ സഹിഷ്ണതയും, ഹൃദയ വിശാലതയുടെയും ആണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നും മെത്രാപ്പോലീത്ത പറഞ്ഞു. മാള്‍ട്ടയിലുള്ള നൂറുകണക്കിന് യാക്കോബായ സഭാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിനു വേണ്ടി നന്ദി അറിയിക്കുകയും ചെയ്തു.വിവിധ സംസ്‌കാരങ്ങളും,മതങ്ങളും, ജനവിഭാഗങ്ങളും, സഹിഷ്ണതയിലും,പരസ്പര വിശ്വാസത്തിലും, ബഹുമാനത്തിലും നിലകൊണ്ടാലേ ലോകസമാധാനവും മനുഷ്യരാശിയുടെ നിലനില്‍പ്പും സാധ്യമാവുകയുള്ളൂമെന്നും അതിനായി നാം കൈകോര്‍ക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.മാള്‍ട്ടയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകള്‍, പ്രത്യേകിച്ച് ആതുര ശുശ്രൂഷ രംഗത്ത് വളരെ വിലപ്പെട്ടതാണെന്നും, തങ്ങളുടെ സംസ്‌കാരവും,പൈതൃകവും നഷ്ടപ്പെടാതെ തന്നെ ഇവിടുത്തെ സമൂഹവുമായി ഇഴകിചേര്‍ന്നാണ് ഇവിടെയുള്ള ഇന്ത്യക്കാര്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസത്തെ മാള്‍ട്ടയിലെ യാക്കോബായ ഇടവക സന്ദര്‍ശനത്തിന് എത്തിയതാണ് മെത്രാപ്പോലീത്ത.മാള്‍ട്ട ഇടവകയിലെ വികാരി ഫാ. നോമിസ് കുര്യാക്കോസ് പതിയില്‍,സെക്രട്ടറി, എല്‍ദോ പൗലോസ് ഈരാളില്‍, ട്രസ്റ്റി ജിയോണ്‍ പൗലോസ് ജോയിന്‍ സെക്രട്ടറി. ബോസ് വെല്‍ തോമസ്, കമ്മറ്റിയംഗം ജെല്ലൂ സി ജോര്‍ജ്ജ് എന്നിവരും സന്ദര്‍ശന വേളയില്‍ മെത്രാപ്പോലീത്തയോടൊപ്പം ഉണ്ടായിരുന്നു.

 

 

Back to top button
error: Content is protected !!