മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് ; അവലോകന യോഗം ചൊവ്വാഴ്ച ചേരുവാൻ ധാരണ : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി അവലോകന യോഗം വരുന്ന ചെവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ഓൺലൈൻ ആയി ചേരുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അറിയിച്ചു. ഇന്നലെ ( 18.09.2020 ) കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. കെ.എം. എബ്രാഹാമുമായി എം.എൽ.എ. നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമെടുത്തത്. പദ്ധതിയുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് എത്രയും വേഗത്തിൽ പാസ്സാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾ കൂടി പരിഹരിച്ചു എത്രയും വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കുറെ നാളുകളായി മുടങ്ങി കിടക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥയിൽ നടപടികൾ സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരന്റെ അലംഭാവത്തിനെതിരെയും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. പെരുമ്പാവൂർ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. എറണാകുളം ജില്ലയിലെ 2 മണ്ഡലങ്ങളിൽ കൂടി കടന്നുപോകുന്നതും 4 മണ്ഡലങ്ങൾക്ക് പ്രയോജനകരവുമായ റോഡാണ് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്. എം.സി. റോഡിലെ തിരക്ക് ഒഴിവാക്കുന്നതിന് ഈ റോഡ് ഉപയോഗപ്പെടുത്തുവാൻ സാധിക്കും. പെരുമ്പാവൂർ ടൗണിൽ കൂടി പോകാതെ തന്നെ പടിഞ്ഞാറൻ മേഖലയിലേക്ക് എത്തിച്ചേരുന്നതിനും മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് സഹായകരമാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നതിനും ഈ റോഡ് ഉപകരിക്കുന്നുണ്ട്.

വെങ്ങോല മുതൽ പോഞ്ഞാശ്ശേരി വരെയുള്ള 3.50 കിലോമീറ്റർ ദൂരം ആദ്യമേ തന്നെ ആദ്യഘട്ട ടാറിംഗ് പൂർത്തീകരിച്ചിരുന്നു. വെങ്ങോല മുതൽ മണ്ണൂർ വരെയുള്ള 8 കിലോമീറ്റർ ദൂരമാണ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നത്.

കേരള റോഡ് ഫണ്ട് ബോർഡിന്റെ ഡ്രോൺ സർവ്വേയും പദ്ധതി പ്രദേശത്ത് നടത്തുന്ന ടോട്ടൽ സ്റ്റേഷൻ സർവ്വേയും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്ത രീതിയിലാണ് നിലവിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എടുത്തു വെച്ചിരിക്കുന്നത്. പദ്ധതി വൈകുന്നതിന് ഇതും ഒരു പ്രധാന കാരണമായി. ഉദ്യോഗസ്ഥ തലത്തിലെ കുറ്റകരമായ ഒരു അനാസ്ഥയാണ് ഇതെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ റോഡ് നിർമ്മാണം നടക്കുന്ന സ്ഥലത്ത് പോയി ഇടപെടൽ നടത്താത്തത് കൊണ്ടും മേൽനോട്ടം വഹിക്കാത്തത് കൊണ്ടും ഉണ്ടായ അപാകതയാണെന്നും എം.എൽ.എ. ആരോപിക്കുന്നു.

ഈ വിഷയം ചൂണ്ടി കാട്ടി മന്ത്രി ജി. സുധാകരന് എൽദോസ് കുന്നപ്പിള്ളി പരാതി നൽകിയിരുന്നു. റോഡ് നിർമ്മാണത്തിന്റെ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കാലാവധി നീട്ടി നൽകുന്നതിനും എൽദോസ് കുന്നപ്പിള്ളി കൃത്യമായ രീതിയിൽ ഇടപെട്ടിരുന്നു. കൃത്യമായ രീതിയിൽ പദ്ധതി മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കാത്ത സാഹചര്യത്തിൽ കരാറുകാരനെ ഒഴിവാക്കി റി ടെൻഡർ ചെയ്തു പദ്ധതി വേഗത്തിൽ പൂർത്തീകരിക്കുന്നതിനും കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും സമരശേഷം പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് എം.എൽ.എ. കത്ത് നൽകിയിരുന്നു.

Back to top button
error: Content is protected !!