ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും; വിധിയെഴുത്ത് ഏഴ് ഘട്ടമെന്ന് സൂചന

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്നിന് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ പ്രഖ്യാപിക്കും. ഏഴ് ഘട്ടമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് സൂചന. ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതിയും ഇസിഐ പ്രഖ്യാപിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിംഗ് സന്ധു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ഏഴ് ഘട്ടങ്ങളിലായി ആണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കമീഷന്‍ അംഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. 543 ലോക്‌സഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബിജെപി 267 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇതിനകം പ്രഖ്യാപിച്ചപ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് 82 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) തുടര്‍ച്ചയായ മൂന്നാം വിജയത്തിനാണ് ശ്രമിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 

Back to top button
error: Content is protected !!