യുവതിയുടെ മരണത്തിൽ നീതി ലഭിക്കാൻ രൂപീകരിച്ച സോഷ്യൽ മീഡിയ കൂട്ടായ്മയിലെ അഡ്മിനുമായി ഒളിച്ചോടിയ യുവതിയുടെ സഹോദരിയെയും ,കാമുകനെയും മൂവാറ്റുപുഴ പോലീസ് പിടികൂടി.
മൂവാറ്റുപുഴ :-കൊട്ടിയത്ത് വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ പിന്മാറിയത്തിനെതുടർന്ന് യുവതി ആത്മഹത്യാ ചെയ്ത സംഭവത്തിൽ, യുവതിയുടെ മരണത്തിൽ നീതി ലഭിക്കാൻ രൂപീകരിച്ച സോഷ്യൽ മീഡിയ കൂട്ടായ്മയിലെ അഡ്മിനായ 19 കാരനുമായി ഒളിച്ചോടിയ യുവതിയുടെ സഹോദരിയായ 24 കാരിയെയും ,കാമുകനെയും മൂവാറ്റുപുഴ പൊലീസ് പിടികൂടി.കൊട്ടിയം സ്വദേശിനിയായ അൻസിയെയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ അഖിലിനൊപ്പം മൂവാറ്റുപുഴയിൽ നിന്ന് ഇന്നലെ പോലീസ് പിടികൂടിയത്.അൻസിയുടെ സഹോദരി റംസിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമൂഹ മാധ്യമ കൂട്ടായ്മയിലെ അഡ്മിനായിരുന്നു ഇയാൾ.കഴിഞ്ഞ 18 നാണ് അൻസിയെ കാണാതാകുന്നത്. ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ഭർത്താവ് മുനീർ ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ അൻസി അവസാനം വിളിച്ച ഫോൺ കോളുകളിൽ നിന്നും നെടുമങ്ങാട് സ്വദേശിയുടെ നമ്പർ കണ്ടെത്തി. പൊലീസ് ഇയാളെ ബന്ധപ്പെട്ടപ്പോഴാണ് യുവതി ഇയാൾക്കൊപ്പമുണ്ടെന്ന് മനസ്സിലായത്. പൊലീസ് നെടുമങ്ങാട്ടെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് മൂവാറ്റുപുഴയിൽ ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിക്കുകയും ഇത് മൂവാറ്റുപുഴ പോലീസിനെ അറിയിക്കിക്കയുമായിരുന്നു.മൂവാറ്റുപുഴ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു ഇരവിപുരം പൊലീസിന് കൈമാറി.സ്വന്തം ഇഷ്ടപ്രകാരമാണ് അൻസി പോയതെങ്കിലും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 3നാണ് പ്രതിശ്രുത വരൻ വിവാഹത്തിൽനിന്നു പിന്മാറിയതിനെ തുടർന്നു അൻസിയുടെ സഹോദരി ആത്മഹത്യ ചെയ്തത്. മരണത്തിൽ ദുരൂഹതയുണ്ടൈന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വരികയും തുടർന്ന് ഒരു സമൂഹമാധ്യമ കൂട്ടായ്മ രൂപീകരിക്കുകയുമായിരുന്നു.റംസിയുടെ മരണവുമായി ബന്ധപ്പെട്ട് സഹോദരി അൻസിയുടെ അഭിമുഖങ്ങൾക്കു വൻ പ്രചാരണം ലഭിച്ചിരുന്നു. ഇരയ്ക്കു നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും അരങ്ങേറി. ഇതോടെ വലിയ തോതിൽ ജനശ്രദ്ധ ആകർഷിച്ച റംസിയുടെ മരണം ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ഉൾപ്പെടെ മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ അൻസിയെ കാണാതായതായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.