കെ.എസ്.ആർ.ടി.സി.യിൽ നടന്ന ഹിതപരിശോധനയിൽ ബി.എം.എസിന് വിജയം.
മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി.യിൽ നടന്ന ഹിതപരിശോധനയിൽ ബി.എം.എസിന് വിജയം.
ചരിത്രത്തിൽ ആദ്യമായാണ് ബി.എം.എസിന് തൊഴിലാളികളുടെ അംഗീകാരം ലഭിക്കുന്നത്.
2020 ഡിസംബർ മുപ്പതിനാണ് ഹിതപരിശോധന നടന്നത്.
മൂവാറ്റുപുഴ ഡിപ്പോയിൽ 70 വോട്ടുകൾ നേടി ബി.എം.എസ് രണ്ടാമതെത്തി. മൂവാറ്റുപുഴ ഡിപ്പോയിൽ മധുരവിതരണവും ആഹ്ലാദ പ്രകടനവും നടന്നു. ബി.എം.എസ്. എറണാകുളം ജില്ലാ ജോയിൻ്റ് സെക്രട്ടറി എച്ച്. വിനോദ് ആഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്തു. കാലങ്ങളായി കെ.എസ്.ആർ.ടി.സി. യിൽ ഇടത് – വലത് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വ്യവസായത്തെ തകർക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരായി എംപ്പോയീസ് സംഘിൻ്റെ നേതൃത്വത്തിൽ നടത്തിയ സന്ധിയില്ലാ സമരങ്ങൾ തൊഴിലാളികൾ ഏറ്റെടുത്തതിൻ്റെ തെളിവാണ് ബി.എം.എസ്സിൻ്റെ വിജയം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് രാഷ്ട്രീയ സ്വയംസേവക സംഘം എറണാകുളം വിഭാഗ് കാര്യവാഹ് എൻ.എസ്. ബാബു മുഖ്യ പ്രഭാഷണം നടത്തി. ദേശീയ പ്രസ്ഥാനങ്ങളോട് കേരള ജനതയുടെ സമീപനത്തിൽ വന്നിട്ടുള്ള അനുകൂലമായ മാറ്റത്തിൻ്റെ പ്രതിധ്വനിയാണ് ഈ അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു. ബി.എം.എസ്. മൂവാറ്റുപുഴ മേഖലാ ട്രഷറർ മനീഷ് കാരിമറ്റം, കെ.എസ്.ടി. എംപ്ലോയീസ് സംഘ് എറണാകുളം ഈസ്റ്റ് ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് അനീഷ് എ. ശശി, ട്രഷറർ സി.എൻ. സുധേഷ്, മൂവാറ്റുപുഴ യൂണിറ്റ് സെക്രട്ടറി കെ.വി. ജോമോൻ, അനീഷ് കെ. ജി., ദീപു എ.ജി., മനോജ് പി. നായർ, ഷാജികുമാർ എസ്., സുമേഷ് കെ.ജി., സന്തോഷ് എം.പി., എ.കെ. സിജു എന്നിവർ പങ്കെടുത്തു.