കെ.എസ്.ആർ.ടി.സി. സ്റ്റാന്റുകളിൽ ബിവറേജസ് ഔട്ലെറ്റുകൾ തുടങ്ങാനുള്ള നീക്കത്തിനെതിരെ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ പ്രതിഷേധം.
മൂവാറ്റുപുഴ: സംസ്ഥാനത്തെ കെ.എസ്.ആർ.റ്റി.സി. സ്റ്റാന്റുകൾ കേന്ദ്രീകരിച്ച് ബിവറേജസ് ഔട്ലെറ്റുകൾ ആരംഭിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും മാർച്ചും സംഘടിപ്പിച്ചു. വരുമാനം വർധിപ്പിക്കാനെന്ന പേരിൽ ബസ് സ്റ്റാന്റുകളിൽ മദ്യശാലകൾ ആരംഭിക്കുന്നത് സംസ്കാരത്തിന് നിരക്കാത്തതും ജനദ്രോഹപരവുമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ. വിൻസെന്റ് മാളിയേക്കൽ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി. യെ സ്ത്രീകളടക്കമുള്ളവർ രാത്രികാലങ്ങളിൽപ്പോലും സുരക്ഷിത യാത്രക്കായി ഉപയോഗിക്കുന്നു. സ്റ്റാന്റുകളെ മദ്യശാലകളാക്കുക വഴി സാമൂഹ്യ വിരുദ്ധ ശല്യം വർധിക്കുകയും കെ.എസ്.ആർ.ടി.സി. നശിക്കുകയും ചെയ്യുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സി.എ. തങ്കച്ചൻ പറഞ്ഞു. സി.കെ. ശിവദാസൻ, കെ.കെ. രാമൻ മാസ്റ്റർ, പി.പി. എബ്രഹാം, ഇ.എം. മക്കാര് പിള്ള, റ്റി.സി. രമണൻ, സി.എൻ. മുകുന്ദൻ, കെ.എ. പൗലോസ്, എ.എ. വർഗീസ്, സി.കെ. തമ്പി എന്നിവർ പ്രസംഗിച്ചു.