യാത്രാ പ്രേമികള്‍ക്ക് കോതമംഗലം കെ.എസ്.ആര്‍.ടി.സിയുടെ ഓണസമ്മാനം

കോതമംഗലം: ജംഗിള്‍ സഫാരിക്ക് പുറമെ യാത്രാ പ്രേമികള്‍ക്ക് കോതമംഗലം കെ.എസ്.ആര്‍.ടിസിയുടെ മറ്റൊരു സമ്മാനംകൂടി. ഓണത്തോടനുബന്ധിച്ച് പുതിയൊരു യാത്രാ പാക്കേജിന് തുടക്കമിടുകയാണ്. ചതുരംഗപ്പാറയിലേക്കാണ് പുതിയ പാക്കേജ് ആരംഭിക്കുന്നത്. ആദ്യമായാണ് ചതുരംഗപ്പാറയിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി യൂണിറ്റ് ട്രിപ്പ് നടത്തുന്നത്. സെപ്റ്റംബര്‍ മൂന്നിന് രാവിലെ എട്ടിനാണ് ആദ്യ ട്രിപ്പ് പുറപ്പെടുക. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോലയ്ക്ക് സമീപം തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മനോഹരമായ സ്ഥലമാണ് ചതുരംഗപ്പാറ. സമുദ്രനിരപ്പില്‍ നിന്നും 3605.64 അടി ഉയരത്തിലാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. ഇടവിടാതെ വീശുന്ന കാറ്റാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ആ കാറ്റിന്റെ കുളിര്‍മയില്‍ ഉച്ച വെയില്‍ പോലും ആലോസരമായി തോന്നില്ല. മലമുകളിലെ കാറ്റാടിപ്പാടം സഞ്ചാരികള്‍ക്ക് വേറിട്ട അനുഭൂതി സമ്മാനിക്കും. വ്യൂ പോയിന്റില്‍ നിന്നാല്‍ അടിവാരത്ത് തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളുടെ കാഴ്ചയും ബോഡിനായ്ക്കന്നൂര്‍, തേവാരം ,കൊച്ചു തേവാരം അണക്കരമെട്ട്, പുഷ്പക്കണ്ടം, മാന്‍കുത്തി മേട് തുടങ്ങിയ സ്ഥലങ്ങളുടെ നയനമനോഹരമായ വിദൂരദൃശ്യവും ആസ്വദിക്കാം. ചതുരംഗപ്പാറയുടെ അടുത്ത് വരെ ബസ് എത്തുമെന്നതിനാല്‍ പ്രായഭേദമെന്യേ ഏവര്‍ക്കും യാത്ര തിരഞ്ഞെടുക്കാം. കോതമംഗലത്ത് നിന്നും എ. എം റോഡ് വഴി മൂന്നാറില്‍ എത്തി, അവിടെ നിന്നും ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കല്‍ ഡാമും, മനോഹരമായ വ്യൂപോയിന്റുകളും കണ്ടാസ്വദിച്ച് പൂപ്പാറ വഴി ചതുരംഗപാറയില്‍ എത്തിച്ചേരും. രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം രാജകുമാരി, രാജാക്കാട്, പൊന്‍മുടി ഡാം, കല്ലാര്‍കുട്ടി ഡാം, പനംകുട്ടി , ലോവര്‍ പെരിയാര്‍, നേര്യമംഗലം വഴി കോതമംഗലത്ത് തിരികെ എത്തും വിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും ഉള്‍പ്പെടുന്നതാണ് പാക്കേജ്. ഒരാള്‍ക്ക് 700 രൂപയാണ് നിരക്ക്. ബുക്കിങ്ങിനായി വിളിക്കുക 94465 25773, 94479 84511

 

Back to top button
error: Content is protected !!