പൈനാപ്പിൾ കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ ഹൈക്കോടതി ഉത്തരവ്
എറണാകുളം : കോവിഡ്-19 മൂലം പ്രതിസന്ധിയിലായ പൈനാപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനായി നല്കിയ നിവേദനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തുടര്‍നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഓള് കേരള പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷനും അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജയിംസ് ജോര്‍ജും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് അനു ശിവരാമന്റെ ഇടക്കാല ഉത്തരവ്.
പൈനാപ്പിള്‍ മേഖലയ്ക്കു സമഗ്രമായ റിലീഫ് പാക്കേജ് പ്രഖ്യാപിക്കുക, 2018 വരെ മുടക്കം വരാതെ വായ്പകള്‍ അടച്ചുതീര്‍ത്തിട്ടുള്ള കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുക, ഈ മേഖലയുടെ സ്ഥിതി മെച്ചപ്പെടുന്നതു വരെ കൃഷി തുടര്‍ന്നുകൊണ്ടു പോകാന്‍ പലിശരഹിത വായ്പകള്‍ അനുവദിക്കുക, പൈനാപ്പിളിന് 25 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കുക, പൈനാപ്പളില്നിന്നു ജാം, സ്ക്വാഷ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ ഉടനടി പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കിയിരിക്കുന്നത്.ഹര്‍ജി പരിഗണിക്കവേ നിവേദനത്തിലെ ആവശ്യങ്ങള്‍ നിയമപരമായി പരിഗണിക്കമെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും റിസര്‍വ് ബാങ്കും വിശദീകരണത്തിന് സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജി സെപ്റ്റംബര്‍ 11ന് വീണ്ടും പരിഗണിക്കും.