സംസ്ഥാനത്ത് കോവിഡ് മരണപ്പട്ടിക പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
മൂവാറ്റുപുഴ : സംസ്ഥാനത്ത് കോവിഡ് മരണപ്പട്ടിക പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രസർക്കാരിന്റെ പുതിയ മാർഗരേഖ അനുസരിച്ച് പട്ടിക സമഗ്രമായി പുതുക്കും. കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം അർഹരായ ആർക്കും നിഷേധിക്കപ്പെടില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.മരണപ്പട്ടിക സംബന്ധിച്ച പരാതികൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. പരമാവധി പേർക്ക് സഹായം കിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച് ഇതിനോടകം മരിച്ചുപോയവർക്കു മാത്രമല്ല, ഭാവിയിൽ ഉണ്ടാകുന്ന സമാന സംഭവങ്ങളിലും നഷ്ടപരിഹാരം നൽകും.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റികൾ വഴിയോ ജില്ലാ ഭരണകൂടങ്ങൾ വഴിയോ നഷ്ടപരിഹാരം അർഹരായവർക്ക് നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ തുടർഘട്ടങ്ങളിലും മരിക്കുന്നവരുടെ ഉറ്റവർക്ക് നഷ്ടപരിഹാരം നൽകുമെന്നും അതല്ലെങ്കിൽ ഇനിയൊരു വിജ്ഞാപനം ഉണ്ടാകുന്നതു വരെ അതു തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള കോവിഡ് മരണ സർട്ടിഫിക്കറ്റ് ആവശ്യമാണ്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെയിലും പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും സംഭവിച്ച മരണങ്ങൾ കോവിഡ് മരണങ്ങളായി കണക്കാക്കണമെന്നു ദേശീയ ദുരന്തനിവാരണ സമിതി നിർദേശിച്ചിട്ടുണ്ട്.നഷ്ടപരിഹാരത്തിന് അർഹതയുള്ള കുടുംബങ്ങൾ സംസ്ഥാന സർക്കാർ തയാറാക്കി നൽകുന്ന അപേക്ഷാ ഫോമിനൊപ്പം ബന്ധപ്പെട്ട രേഖകൾ സഹിതം സമർപ്പിക്കണം. മരണകാരണം കോവിഡാണെന്ന് ഉറപ്പിക്കുന്ന മരണ സർട്ടിഫിക്കറ്റ് നിർബന്ധമായും ഇതോടൊപ്പം നൽകണം. അപേക്ഷകളിൽ 30 ദിവസത്തിനകം തീർപ്പുണ്ടാക്കണം. ഗുണഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം കൈമാറേണ്ടത്.നഷ്ടപരിഹാരം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് അഡീഷണൽ ജില്ലാ കളക്ടർ, ചീഫ് മെഡിക്കൽ ഓഫീസർ, അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളജ് പ്രിൻസിപ്പലോ വകുപ്പ് മേധാവിയോ എന്നിവരുൾപ്പെട്ട വിദഗ്ധ സമിതി രൂപീകരിക്കും.