വോട്ടര്‍മാര്‍ക്ക് വേറിട്ട അനുഭവമായി മാറി മൂവാറ്റുപുഴ നഗരസഭയുടെ ഹരിത പോളിംഗ് ബൂത്ത്.

മൂവാറ്റുപുഴ: കുരുത്തോലകളാല്‍ അലങ്കരിച്ച പ്രവേശനകവാടവും ചേമ്പിലകളില്‍ സ്വാഗതം എഴുതിയ ബോര്‍ഡുകളുമായി മൂവാറ്റുപുഴ നഗരസഭയുടെ ഹരിത ബൂത്ത് വോട്ടര്‍മാര്‍ക്ക് വേറിട്ടതായി. ലോകസഭ തെരഞ്ഞെടുപ്പിനെ ഹരിതാഭവും പ്ലാസ്റ്റിക് മുക്തമാക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ടൗണ്‍ യുപി സ്‌കൂളിലെ രണ്ട് ബൂത്തുകള്‍ ഹരിത ബൂത്തായി ഒരുക്കിയത്. പൂര്‍ണ്ണമായും പ്ലാസ്റ്റിക്ക് മുക്തമാക്കിയ ചേമ്പിന്‍ താളും, കുരുത്തോലയും, ഓലയുമെല്ലാമുപയോഗിച്ചാണ് ഹരിത ബൂത്തിലെ അലങ്കാരങ്ങള്‍ ഒരുക്കിയിരുന്നത്. സ്‌കൂളില്‍ ഒരുക്കിയിരിക്കുന്ന 46,47 ബൂത്തുകളാണ് ഹരിത പോളിംഗ് ബൂത്തുകളാക്കി മാറ്റിയിരിക്കുന്നത്. 46-ാം ബൂത്തില്‍ 1219 വോട്ടര്‍മാരും, 47-ാം ബൂത്തില്‍ 1262 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്ക് കുടിക്കുന്നതിനായി ദാഹജലം നല്‍കുക എന്ന ലക്ഷ്യത്തോടെ തണ്ണീര്‍പ്പന്തലും ഒരുക്കിയിരുന്നു. തണ്ണീര്‍ പന്തലിനായി പ്രത്യേകം തയ്യാറാക്കിയ പന്തല്‍ വോട്ടര്‍മാര്‍ക്ക് കനത്ത വെയിലില്‍ നിന്ന് രക്ഷനല്‍കുന്നതുമായിരുന്നു. തണ്ണീര്‍പ്പന്തലില്‍ വെള്ളം തീരുന്ന മുറയ്ക്ക് അത് നിറയ്ക്കുന്നതിനായി പ്രത്യേക ജോലിക്കാരെയും നഗരസഭ നിയമിച്ചിട്ടുണ്ടായിരുന്നു. നഗരസഭയിലെ ക്ലീന്‍ സിറ്റി മാനേജര്‍ നൗഷാദ് എയുടെ നേതൃത്വത്തിലാണ് ഹരിത ബൂത്തിലെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

 

Back to top button
error: Content is protected !!