ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി.
മൂവാറ്റുപുഴ : ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ച് റവന്യു വകുപ്പ് ഉത്തരവിറക്കി.
സംസ്ഥാനത്തെ മഴക്കെടുതിയെ തുടർന്നുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ക്ഡൗണും കണക്കിലെടുത്ത് കർഷകരും മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നെടുത്ത വായ്പയ്ക്കാണു മോറട്ടോറിയം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഇതോടെ മോറട്ടോറിയം സംസ്ഥാനത്തു പ്രാബല്യത്തിലായി.ഹൗസിംഗ് ബോർഡ്, കോ -ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷൻ, പിന്നാക്കവിഭാഗ വികസന കോർപറേഷൻ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ പോലുള്ള സംസ്ഥാന സർക്കാർ ഏജൻസികൾ, സഹകരണ ബാങ്കുകൾ, റവന്യു റിക്കവറി ആക്ട് 1968 ലെ 71-ാം വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽനിന്ന് എടുത്ത കാർഷിക-വിദ്യാഭ്യാസ-ക്ഷീരവികസന-മൃഗസംരക്ഷണ വായ്പകൾക്ക് ഇതു ബാധകമാകുമെന്ന് ഉത്തരവിൽ പറയുന്നു.ദേശസാൽകൃത ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, എൻബിഎഫ്സി, എംഎഫ്ഐ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പകളിലെ ജപ്തി നടപടികൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം ദീർഘിപ്പിക്കാൻ റിസർവ് ബാങ്കിനോടും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെടാനും കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.