ആനത്തുഴി റോഡില്‍ രൂപപ്പെട്ട ആനക്കുഴികൾ യാത്രക്കാരെ വലയ്ക്കുന്നു.
മൂവാറ്റുപുഴ: പോത്താനിക്കാട്- ആനത്തുഴി റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ യാത്രക്കാരെ വലയ്ക്കുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഈ റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി മാസങ്ങൾ പിന്നിട്ടിട്ടും, ഇതുവരെ അറ്റകുറ്റപ്പണികൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. ദിനംപ്രതി കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ ധാരാളം ആളുകൾ യാത്രചെയ്യുന്ന റോഡാണിത്. പലയിടങ്ങളിലായി രൂപപ്പെട്ട ആനക്കുഴികള്‍ അപകട സാധ്യത കൂട്ടുന്നു. വീതി കുറഞ്ഞ പോത്താനിക്കാട് – മുള്ളരിങ്ങാട് റോഡിന്‍റെ ഭാഗമായ ഇവിടെ ചില സ്ഥലങ്ങളില്‍ വശങ്ങളിലെ ഓടകള്‍ തകര്‍ന്നും,പാര്‍ശ്വഭിത്തികള്‍ ഇടിഞ്ഞും സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. പാര്‍ശ്വഭിത്തികള്‍ തകര്‍ന്ന ഭാഗം പുനര്‍നിര്‍മ്മിച്ചാല്‍ മാത്രമേ റോഡിന്‍റെ നിലവിലെ വീതിയെങ്കിലും സംരക്ഷിക്കാനാകൂ. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പഞ്ചായത്ത് മെമ്പര്‍ ആന്‍സി മാനുവല്‍ ആവശ്യപ്പെട്ടു.
ഫോട്ടോ – : ആനക്കുഴിയായി മാറിയ ആനത്തുഴി അല്‍ഫോന്‍സ നഗര്‍-പൈങ്ങോട്ടൂര്‍ ജംഗ്ഷന്‍.