ക്ഷേത്രങ്ങളിലെ മോഷണം; 13 കാരൻ പിടിയിൽ
തൊടുപുഴ: തൊടുപുഴ നഗരത്തിന് സമീപത്തെ രണ്ട് ക്ഷേത്രങ്ങളിൽ പട്ടാപ്പകൽ മോഷണം നടത്തിയ സംഭവത്തിൽ 13 കാരനെ പൊലീസ് പിടികൂടി. ക്ഷേത്രങ്ങളിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് കുട്ടിക്കള്ളനെ പിടികൂടിയത്. ആനക്കൂട് മുല്ലയ്ക്കൽ ശ്രീധർമ ശാസ്താ ക്ഷേത്രത്തിലും വെങ്ങല്ലൂർ നടയിൽകാവ് ക്ഷേത്രത്തിലുമാണ് കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ മോഷണം നടന്നത്. കാണിക്ക വഞ്ചി താക്കോൽ ഉപയോഗിച്ച് തുറന്നായിരുന്നു മോഷണം. ഒരു മാസം മുൻപ് സമാന രീതിയിൽ ഉടുമ്പന്നൂരിൽ നിന്നും സൈക്കിൾ മോഷ്ടിച്ച് കടത്തിയതായും കണ്ടെത്തി. ഇതിൻ്റെ തുടർച്ചയായി തൊടുപുഴ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ വിദ്യാർഥിയായ മോഷ്ടാവിനെ തൊടുപുഴ സമീപ പഞ്ചായത്തിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കുട്ടി മോഷ്ടാവിനെ വൈകിട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി.