ഗുജറാത്ത് മോഡലും കേരള മോഡലും രാജ്യത്ത് ചർച്ച ചെയ്യണം; കനയ്യകുമാർ

 

മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിനെതിരായ കേരള മോഡൽ ബദൽ നയങ്ങൾ തുറന്ന് കാണിയ്ക്കുന്നതിനൊപ്പം ബിജെപിയുടെ കോർപ്പറേറ്റുകളോടുള്ള ഇടപെടലും ഗുജറാത്ത് മോഡലും രാജ്യത്ത് തുറന്ന് കാണിയ്ക്കണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കനയ്യകുമാർ പറഞ്ഞു. മൂവാറ്റുപുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ കനയ്യകുമാറിന്റെ റോഡ് ഷോയ്ക്ക് ശേഷം ചേർന്ന പൊതുസമ്മേളനത്തിൽ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാണ്.ഇന്ത്യയിൽ കൂടുതൽ വിദ്യാസമ്പന്നരുടേയും
സാമൂഹ്യ സാംസ്ക്കാരിക നായകന്മാരുടേയും നാടായ കേരളം ഇന്ത്യയ്ക്ക് മാതൃകയാണ്. അതു കൊണ്ട് കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫിന്റെ തുടർ ഭരണമുണ്ടാകും.ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉത്സവാഘോഷം നടക്കുന്ന കേരള ജനതയെ അഭിവാദ്യം ചെയ്യുന്നതിൽ താൻ അഭിമാനം കൊള്ളുന്നതായിയും കനയ്യകുമാർ പറഞ്ഞു. ജനാധിപത്യത്തിന്റെ കർമ്മഭൂമിയായ കേരളം വികസന പ്രവർത്തനത്തിലും ക്ഷേമ പദ്ധതികൾ കൊണ്ടും സമ്പന്നമാണ്. അതുകൊണ്ട് എൽഡിഎഫിന്റെ തുടർഭരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലാതിർത്തിയായ തൃക്കളത്തൂർ എത്തിയ കനയ്യകുമാറിനെ നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എം സി റോഡിലൂടെ മൂവാറ്റുപുഴ നഗരത്തിലേയ്ക്ക് റോഡ് ഷോയായി ആനയിച്ചു.തുടർന്ന് കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്ത് ചേർന്ന യോഗത്തിൽ പ്രസംഗത്തിന് ശേഷം കനയ്യകുമാർ ആസാദി ഗാനവും ആലപിച്ച് മുദ്രാവാക്യം വിളിച്ചു. വേദിയിലും സദസിലുണ്ടായിരുന്നവർ ഏറ്റ് വിളിച്ചു. എൽദോ എബ്രഹാമിന് വോട്ടഭ്യർത്ഥിച്ച ശേഷമാണ് മടങ്ങിയത്. എൽ ഡി എഫ് നേതാക്കളായ മുൻ എംഎൽഎമാരായ എ കെ ചന്ദ്രൻ, ബാബു പോൾ ,പി എം ഇസ്മയിൽ, എൻ അരുൺ, ടി എം ഹാരീസ്, ഷൈൻ ജേക്കബ്, അബ്ദു റഹ്മാൻ, അനീഷ് എം മാത്യൂ, ഫെബിൻ മൂസ, കെ ബി നിസാർ, ജോർജ്ജ് വെട്ടിക്കുഴി. എന്നിവർ സംബന്ധിച്ചു.

ചിത്രം – എൽദോ എബ്രഹാമിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുവാറ്റുപുഴയിൽ നടന്ന പെതു സമ്മേളനത്തിൽ കനയ്യകുമാർ പ്രസംഗിക്കുന്നു….

Back to top button
error: Content is protected !!