കോട്ടപ്പടിയില്‍ കാട്ടാനയെ ജനവാസ മേഖലയില്‍ തുറന്നുവിട്ടത് ഗുരുതര വീഴ്ച: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ

കോതമംഗലം: കോട്ടപ്പടിയില്‍ കിണറ്റില്‍ വീണ കാട്ടാന ജനങ്ങള്‍ക്ക് ഭീഷണിയായി സമീപപ്രദേശത്ത് തന്നെ തുടരുന്ന അവസ്ഥ സംജാതമായത് ഗുരുതരമായ വീഴ്ചയെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ കുറ്റപ്പെടുത്തി. ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആനയെ മയക്കു വെടി വെച്ച്, ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി പിടികൂടി കാട്ടില്‍ കയറ്റിവിടാന്‍ ജനപ്രതിനിധികള്‍ കൂടിച്ചേര്‍ന്ന് എടുത്ത തീരുമാനം നടപ്പിലാക്കാതെ പോയത് പ്രകോപനപരമാണ്.
ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനം മന്ത്രിയുടെ അറിവോടുകൂടിയാണോ അട്ടിമറിക്കപ്പെട്ടതെന്ന് വനം വകുപ്പ് മന്ത്രി വിശദമാക്കണം.

ജനങ്ങളുടെ ജീവിതം തുടര്‍ച്ചയായി ദുസഹമാക്കുന്ന ആന ശല്യം കൊണ്ട് പൊറുതിമുട്ടിയ കോട്ടപ്പടിയിലെ നിവാസികളെയാണ് തനിക്ക് കാണാന്‍ കഴിഞ്ഞത്. പ്രശ്‌നത്തില്‍ നിന്ന് ഒരു രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ ഒരു സമവായത്തിന് താന്‍ ശ്രമിക്കുകയായിരുന്നു. യോഗത്തിന്റെ തീരുമാനങ്ങള്‍ ജില്ലാ കളക്ടര്‍ വഴി തല്‍സമയം വനം വകുപ്പ് മന്ത്രിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ തീരുമാനങ്ങള്‍ കോട്ടപ്പടിയിലെ നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിച്ചു കൊണ്ടുള്ളതായിരുന്നുവെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ പറഞ്ഞു.

വന്യജീവി ആക്രമണം ദുരന്തനിവാരണ അതോറിറ്റിയുടെ കൂടി ചുമതലയിലായ പശ്ചാത്തലത്തില്‍ ഭൂമി ഉടമയ്ക്ക് അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വത്തില്‍ നിന്ന് പോലും ഗവണ്‍മെന്റ് നിഷ്‌ക്രിയ മനോഭാവത്തോടെ ഒളിച്ചോടിയത് ലജ്ജാകരമാണ്.കാട്ടാനകളെ ചെറുത്തും തുരത്തിയോടിച്ചും തങ്ങളുടെ കാര്‍ഷികവിളകളെ സംരക്ഷിക്കുന്ന കാര്‍ഷിക ജനതയെ അപകടം ഒഴിവാക്കാനായി നിരോധനാജ്ഞ നടപ്പാക്കിയിട്ട് അതിന്റെ മറവില്‍ ആനയെ വളരെ ലാഘവത്തോടെ തുറന്നു വിടാന്‍ ഇടയായ വനംവകുപ്പിന്റെ നടപടിയില്‍ എംഎല്‍എ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കാട്ടാനയെ നാട്ടില്‍ തന്നെ തുറന്നുവിട്ട ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ വനം വകുപ്പ് മന്ത്രിക്ക് അയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!