പോത്താനിക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

 

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി പ്രഖ്യാപിച്ച പോത്താനിക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിർവ്വഹിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. അറിയിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സംമ്പന്ധിക്കും. നിയോജക മണ്ഡലത്തിലെ മൂന്നാമത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാണ് പോത്താനിക്കാട് വില്ലേജ് ഓഫീസ്. നിയോജക മണ്ഡലത്തില്‍ നാല് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാണ് അനുവദിച്ചത്. ഇതില്‍ മുളവൂര്‍, വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞു. മാറാടി വില്ലേജ് ഓഫീസിനെയും സ്മാര്‍ട്ട് വില്ലേജ് ഓഫീസായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് പോത്താനിക്കാട് വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഈ കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയ മന്ദിരം നിര്‍മ്മിച്ചത്. ഇതിനായി റവന്യൂ വകുപ്പില്‍ നിന്നും 40-ലക്ഷം രൂപയാണ് അനുവദിച്ചത്. പോത്താനിക്കാട് വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായതോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യമാവും ജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. പുതിയ മന്ദിരത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് സഹായത്തിനായി ‘ഫ്രണ്ട് ഓഫീസ്’ സംവിധാനവും, ടോക്കണ്‍ സംവിധാനം, നമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡ്, സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും വിശ്രമമുറി, ഒരേസമയം ഏഴുപേര്‍ക്ക് ഇരുന്ന് ജോലിചെയ്യാന്‍ പാകത്തിലുള്ള ഫ്രണ്ട് ഓഫീസ്, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, പൂന്തോട്ടം എന്നിവ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളെ ആകര്‍ഷകമാക്കും.

ചിത്രം- മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പോത്താനിക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ്

Back to top button
error: Content is protected !!