ലോക്സഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘ‍ർഷം, വോട്ടിംഗ് യന്ത്രങ്ങള്‍ തകർത്തു

ചെന്നൈ : ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം. മണിപ്പൂരില്‍ ആയുധധാരികളായ സംഘം പോളിംഗ്ബൂത്തില്‍ അതിക്രമിച്ച് കയറി വോട്ടിംഗ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ത്തു. ബൂത്ത് പിടിക്കാനുള്ള ശ്രമത്തിനിടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളില്‍ കൂച്ച്ബിഹാറിലും അലിപൂര്‍ദ്വാറിലും ബിജെപി ടിഎംസി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കലാപം നടക്കുന്ന മണിപ്പൂരില്‍ അതീവ സുരക്ഷയില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.ഇംഫാല്‍ ഈസ്റ്റിലെ ഖോങ്മാന്നില്‍ പോളിംഗ് സ്റ്റേഷനിലേക്ക് ആയുധധാരികളായ സംഘം അതിക്രമിച്ച് കയറി സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്കു. ഇവിഎം,വിവിപാറ്റ് യന്ത്രങ്ങള് അടിച്ചു തകര്‍ത്തു. സുരക്ഷസേനയും പോളിംഗ് ഉദ്യോഗസ്ഥരും നോക്കി നില്‍ക്കേയാണ് സംഭവങ്ങളുണ്ടായത്. ഒരു സംഘം ഖോങ്മാന്നിലെ സോണ്‍ 4 ലെ പോളിംഗ് സ്റ്റേഷനില്‍ കയറിയും വോട്ടിംഗ് യന്ത്രങ്ങള്‍ തകര്‍ത്തു. തീവ്ര മെയ്‌ത്തെയ് വിഭാഗമായ അരംഭായ് തെങ്കോലാണ് ആയുധങ്ങളുമായി സംഘര്‍ഷം ഉണ്ടാക്കിയതെന്നും കള്ളവോട്ട് ചെയതതെന്നുമാണ് ആരോപണം. പശ്ചിമബംഗാളിലെ കൂച്ച് ബിഹാര്‍, അലിപൂര്‍ദ്വാര്‍ മേഖലകളിലാണ് ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ആയുധങ്ങളുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.തൂഫാന്‍ഗഞ്ചിലെ ടിഎംസി ഓഫീസ് ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചുവെന്നും തൃണമൂല്‍ ആരോപിച്ചു.പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്പോള്‍ കേന്ദ്രസേന നോക്കിനില്‍ക്കുന്നുവെന്നും ജനാധിപത്യത്തിന്റെ ആഘോഷം ബിജെപി ജനാധിപത്യത്തിന്റെ വധമാക്കി മാറ്റുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം ബംഗാളിലെ ദിന്‍ഹാട്ടയില്‍ ബിജെപി പ്രദേശിക നേതാവിന്റെ വീട്ടിലേക്ക് ബോംബെറ് നടന്നു. വോട്ടര്‍മാര്‍ ബൂത്തിലെത്താതിരിക്കാന്‍ തൃണമൂല്‍ കല്ലെറിഞ്ഞും സംഘര്‍ഷം ഉണ്ടാക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.ദാബ്ഗ്രാമില്‍ ബിജെപി ബൂത്ത് ഓഫീസ് അടിച്ചുതകര്‍ത്തതായും പരാതി ഉണ്ട്.

 

Back to top button
error: Content is protected !!