കോവിഡ് വ്യാപനത്തില്‍ വന്‍ കുറവ്

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) കേരള ഘടകം. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ‘ഓണത്തിന് ശേഷമുണ്ടായ കോവിഡ് രോഗികളുടെ കുതിപ്പിന് നല്ല രീതിയില്‍ ശമനമുണ്ടായി. നിലവില്‍ ആശുപത്രിയില്‍ കോവിഡുമായി ബന്ധപ്പെട്ട അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുന്നവര്‍ 80 വയസിന് മുകളിലുള്ളവരാണെന്നു റിപ്പോര്‍ട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെയും ഓക്സിജന്‍ വേണ്ടിവരുന്നവരുടെയും എണ്ണവും കുറഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞതു സമൂഹത്തില്‍ കോവിഡ് രോഗവ്യാപനം ഗണ്യമായി കുറഞ്ഞതിന്റെ സൂചനമാണ്. കോവിഡിന്റെ ഒരു തരംഗം അവസാനിക്കുന്നതിന്റെ ലക്ഷണമായി ഇതിനെ വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. അതേസമയം, രാജ്യത്തു പുതുതായി എക്സ്.ബി.ബി. എന്ന കോവിഡ് വകഭേദം കണ്ടെത്തിയത് ആശങ്ക കൂട്ടുകയാണ്. ഇന്ത്യക്കു പുറമേ സിംഗപ്പുര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ഒമിക്രോണിന്റെ ഉപശാഖകളായ രണ്ടു കോവിഡ് വൈറസുകള്‍ സംയോജിച്ചുണ്ടായതാണ് എക്സ്.ബി.ബി. എന്നതുകൊണ്ട് ഇതിന്റെ രോഗവ്യാപനരീതി പുറത്തുവന്നിട്ടില്ല. ഇതു കരുത്തുറ്റ വൈറസാണെന്നും അല്ലെന്നും വാദമുണ്ട്. വെറും ജലദോഷമായിട്ടാകില്ല ഇതിന്റെ ലക്ഷണങ്ങളെന്നും ആന്തരികാവയങ്ങളെ ബാധിക്കാനിടയുണ്ടെന്നുമാണു സൂചന.
തണുപ്പുകാലം കോവിഡ് വൈറസുകളുടെ വര്‍ധനവിന് കാരണമാകുന്നതായി കഴിഞ്ഞ രണ്ടു ശൈത്യകാലങ്ങളും തെളിയിച്ചിട്ടുണ്ട്. വരുന്ന ശൈത്യകാലവും കോവിഡിനെ തുണയ്ക്കുമെന്നാണ് സൂചന. ഇതിനു പുറമേ ഒമിക്രോണിന്റെ ബി.എഫ്. 7, ബി.ക്യൂ 1, ബി.എ. 2.3 തുടങ്ങിയ ഒട്ടനവധി വകഭേദങ്ങളും രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവയൊന്നും ഗുരുതരമായ രോഗബാധയ്ക്ക് ഇടവരുത്തിയിരുന്നില്ല. എന്നാല്‍, ഈ വകഭേദങ്ങള്‍ വൈറസ് വ്യാപനം വര്‍ധിപ്പിച്ചിരുന്നുയെന്ന് ഐ.എം.എ. കേരള ഘടകം അഭിപ്രായപ്പെട്ടു.

 

Back to top button
error: Content is protected !!