വേനല്‍മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റില്‍ നാശനഷ്ടം
വാഴക്കുളം: അപ്രതീക്ഷിതമായി എത്തിയ വേനൽമഴ ആശ്വാസമായെങ്കിലും ഒപ്പമെത്തിയ ശക്തമായ കാറ്റ് മേഖലയിൽ ദുരിതമായി.ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് മേഖലയിൽ കാറ്റോടുകൂടി മഴയുണ്ടായത്. മഴയ്ക്കു മുമ്പുതന്നെ ഇടിയും മിന്നലും ശക്തമായിരുന്നു. ശക്തമായ കാറ്റിൽ കദളിക്കാട്, തെക്കുംമല, കാവന,ബസ്ലഹം,കല്ലൂർക്കാട് പ്രദേശങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. കല്ലൂർക്കാട് പ്രദേശത്ത് റോഡിലുള്ള വൈദ്യുത ലൈനിൽ മരം വീണ് പോസ്റ്റുകൾ ഒടിഞ്ഞു. പ്രദേശത്തെ aവീടുകളുടെ മുറ്റത്തും മരച്ചില്ലകൾ ഒടിഞ്ഞു വീണു. തെക്കുംമല ഭാഗത്ത് വൻമരങ്ങൾ കടപുഴകി വീണു. ആഞ്ഞിലി,പ്ലാവ്, തേക്ക്, റബർ മരങ്ങൾക്കൊപ്പം വാഴ, കപ്പ തുടങ്ങിയവയ്ക്കും നാശമുണ്ടായി.വൻമരങ്ങൾ വൈദ്യുത ലൈനിൽ വീണ് നിരവധി പോസ്റ്റുകൾ ഒടിഞ്ഞു വീണു. അഗ്നി സുരക്ഷാസേനാംഗങ്ങളുടെ നേതൃത്വത്തിൽ റോഡിൽ വീണ മരങ്ങൾ വെട്ടി നീക്കിയാണ് പല പ്രദേശത്തും ഗതാഗത തടസം നീക്കിയത്. വാഴക്കുളത്ത് വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകൾ കാറ്റിൽ തകർന്നു. കൊടും ചൂടിനു താൽക്കാലിക ശമനവും കൃഷിയിടങ്ങളിൽ നനവും ആയെങ്കിലും ഇടിമിന്നലും ശക്തമായ കാറ്റും മേഖലയിൽ പ്രതിസന്ധിയായിരിക്കുകയാണ്.