വന്യമൃഗശല്യം; അന്തർ സംസ്ഥാന സഹകരണ ചാർട്ടറിൽ ഒപ്പിട്ട് കേരളവും കർണാടകവും

ബന്ദിപ്പൂര്‍: വന്യമൃഗശല്യം പെരുകിയ സാഹചര്യത്തില്‍ കേരളം , കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ കോര്‍ഡിനേഷന്‍ യോഗം ബന്ദിപ്പൂരില്‍ പൂര്‍ത്തിയായി. ബന്ദിപ്പൂര്‍ ഫോറസ്റ്റ് ഹെഡ് കോര്‍ട്ടേഴ്‌സില്‍ ചേര്‍ന്ന യോഗത്തില്‍ കേരള വനം മന്ത്രി എ.കെ.ശശീന്ദ്രന്‍, കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ, തമിഴ്‌നാട്ടില്‍ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവരും മൂന്നു സംസ്ഥാനങ്ങളിലെ മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.വന്യമൃഗ ശല്യം തടയാന്‍ ഏതെല്ലാം തലത്തില്‍ സഹകരണം സാധ്യമാകും എന്നാണ് യോഗം പ്രധാനമായും വിലയിരുത്തിയത്. യോഗത്തില്‍ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കര്‍ണാടകവും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറില്‍ ഒപ്പിട്ടു.കേരള-കര്‍ണാടക വനം വകുപ്പ് മന്ത്രിമാരാണ് ചാര്‍ട്ടറില്‍ ഒപ്പിട്ടത്. തമിഴ്‌നാട്ടില്‍നിന്നുള്ള വനം മന്ത്രി എം. മതിവേന്ദന്‍ യോഗത്തില്‍ എത്താത്തതിനാല്‍ ഒപ്പിട്ടിട്ടില്ല. മന്ത്രി വരാത്തതിനാല്‍ ഒപ്പുവെച്ചില്ലെങ്കിലും തമിഴ്‌നാടും കരാറിന്റെ ഭാഗമായിരിക്കും. വിഭവ വിവരകൈമാറ്റങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ഉടമ്പടി.
സംഘര്‍ഷ മേഖലകളില്‍ സംയുക്ത ദൗത്യങ്ങള്‍ അതിവേഗത്തില്‍ നടപ്പിലാക്കാനും യോഗത്തില്‍ ധാരണയായി. മൂന്ന് സംസ്ഥാനങ്ങളും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചാണ് സഹകരണം ഉറപ്പാക്കുക.ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മൂന്ന് സംസ്ഥാനങ്ങളും ഒരു മിച്ച് കേന്ദ്രത്തെ സമീപിക്കും. കരാറിന്റെ ഭാഗമായി വന്യമൃഗശല്യത്തില്‍ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തര്‍ സംസ്ഥാന ഏകോപന സമിതിയും രൂപവത്കരിക്കും.

ചാര്‍ട്ടറില്‍ ഉള്‍പ്പെടുത്തിയ 4 ലക്ഷ്യങ്ങള്‍

1. മനുഷ്യ വന്യമൃഗ സംഘര്‍ഷ മേഖല അടയാളപ്പെടുത്തുക. വന്യമൃഗ ശല്യത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക. പ്രശ്‌നം ലഘൂകരിക്കുന്നതിനുള്ള വഴികള്‍ തേടുക

2. പ്രശ്‌നങ്ങളില്‍ നടപടിയെടുക്കുന്നതിലെ കാല താമസം ഒഴിവാക്കുക. അതിവേഗ ഇടപെടലിന് നടപടി

3. വിഭവ സഹകരണം. വിവരം വേഗത്തില്‍ കൈമാറല്‍, വിദഗ്ധ സേവനം ഉറപ്പാക്കല്‍

4. വിഭവശേഷി വികസനം , അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടുക.

അന്തര്‍ സംസ്ഥാന ഏകോപന സമിതിയുടെ പ്രവര്‍ത്തന രീതി

1. ഒരു നോഡല്‍ ഓഫീസര്‍
2. സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ അസി. നോഡല്‍ ഓഫീസര്‍മാര്‍
3. ഒരു ഉപദേശക സമിതി
4. മൂന്ന് സംസ്ഥാനത്ത് നിന്നും അംഗങ്ങള്‍
5. വര്‍ക്കിംഗ് ഗ്രൂപ്പ് (പ്രശ്‌ന മേഖലയില്‍ ഇടപെടാന്‍ )

മൂന്നു സംസ്ഥാനങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന ബന്ദിപ്പൂര്‍, മുതുമലെ, നാഗര്‍ഹോളെ, വയനാട് വന്യജീവി സങ്കേതങ്ങളില്‍ നിന്നുള്ള ആനകള്‍ പലഭാഗത്തും നാട്ടിലിറങ്ങുന്നുണ്ട്. വ്യാപക കൃഷിനാശവും പതിവാണ്. ഈ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. മൂന്ന് സംസ്ഥാനങ്ങള്‍ക്കും ബാധകമായ നയരൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ബേലൂര്‍ മഖ്‌നയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് യോഗം ചേരാന്‍ തീരുമാനം ഉണ്ടായത്. അതേസമയം, വന്യമൃഗശല്യം തടയുന്നതിന് കേന്ദ്ര സഹായം കിട്ടുന്നില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ ആരോപിച്ചു. റെയില്‍ ഫെന്‍സിങിന് കേന്ദ്ര സഹായം കിട്ടുന്നില്ലെന്നും പിന്നെ എങ്ങനെ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ കഴിയുമെന്നും ഈശ്വര്‍ ഖണ്‍ഡ്രെ ചോദിച്ചു.

കേരളത്തിന്റെ അവശ്യം പരിഗണിച്ചു കൊണ്ട് വന്യജീവി നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ മുന്‍പുള്ള സാഹചര്യമല്ല ഇന്നുള്ളത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് എല്ലാ അധികാരങ്ങളും നല്‍കിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചരണം ഉണ്ട്. എന്നാല്‍ അവര്‍ പാലിക്കേണ്ടതായ നിരവധി മാനദണ്ഡങ്ങള്‍ ഉണ്ട്. വന്യജീവി സംഘര്‍ഷങ്ങളില്‍ ജനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര നിയമത്തില്‍ നിരവധി ഭേദഗതികള്‍ വരുത്തേണ്ട അവശ്യം ഉണ്ട്. പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് അവശ്യത്തിന് ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിന് ഉണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ഇല്ല എന്നത് കേരളത്തിന്റെ മാത്രം പ്രതിസന്ധിയല്ല, മൂന്ന് സംസ്ഥാനങ്ങളും നേരിടുന്നുണ്ടെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

 

Back to top button
error: Content is protected !!