വാളകത്തെ ആൾക്കൂട്ട കൊലപാതകം; കൂടുതൽ പേർ കുടുങ്ങും, രണ്ടുപേർ നിരീക്ഷണത്തിൽ

മൂവാറ്റുപുഴ: അശോക് ദാസിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ്. രണ്ടു പേര്‍ നിരീക്ഷണത്തിലാണ്. കുറ്റകൃത്യത്തില്‍ പങ്കെടുത്തു എന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും ഇവരുടെ അറസ്റ്റ്. ഇതിനായി മൊബൈല്‍ രേഖകള്‍ പോലീസ് പരിശോധിക്കുകയാണ്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇതര സംസ്ഥാന തൊഴിലാളിയായ അശോക് ദാസ് അരുണാചല്‍ പ്രദേശ് സ്വദേശിയാണ്. പെണ്‍സുഹൃത്തിനെ കാണാന്‍ എത്തിയപ്പോഴാണ് അശോക് ദാസിനെതിരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. അശോക് ദാസും പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അശോക് അവിടെ വച്ച് സ്വയം കൈകള്‍ക്ക് മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയപ്പോള്‍ നാട്ടുകാര്‍ കൂട്ടം കൂടി മര്‍ദ്ദിക്കുകയായിരുന്നു. ശേഷം സമീപത്തുണ്ടായിരുന്ന ഇരുമ്പ് തൂണില്‍ കെട്ടിയിട്ടും മര്‍ദ്ദനം തുടര്‍ന്നു. ശ്വാസകോശം തകര്‍ന്നു പോകുകയും തലയുടെ വലതുഭാഗത്ത് രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. ഇതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

പെണ്‍കുട്ടികള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കി. വിശദമായ അന്വേഷണത്തിനായി പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ ഇന്നലെ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനും കൊലപ്പെടുത്തിയതിനുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ സംഭവത്തില്‍ പ്രതികളായിട്ടുണ്ട്. കൂടാതെ ഒരു മുന്‍ പഞ്ചായത്ത് അംഗവും പ്രതിയാണ്.

 

Back to top button
error: Content is protected !!