അ​പ​ക​ട​ങ്ങ​ൾ ഒഴിയാതെ കൂ​ത്താ​ട്ടു​കു​ളം നഗരം

കൂത്താട്ടുകുളം: നഗരത്തില്‍ അപകടങ്ങള്‍ പതിവാകുന്നു. ദിവസവും ഒരു അപകടം എന്ന നിലയിലാണ് നടക്കുന്നത്. തിരക്കേറിയ റോഡിലെ അപകടങ്ങളുടെ കാരണം തേടി പോലീസ് വട്ടം ചുറ്റുകയാണ്. ദൃക്‌സാക്ഷി വിവരണത്തിന്റെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പല അപകടങ്ങളുടെയും കാരണങ്ങള്‍ കണ്ടെത്തുന്നത്. നഗരത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ചിരിക്കുന്ന ക്യാമറകളുടെ കീഴിലാണ് അപകടങ്ങള്‍ പലതും നടക്കുന്നത്. ക്യാമറകള്‍ പ്രവര്‍ത്തിക്കാതായതോടെ അപകട ദൃശ്യങ്ങള്‍ കണ്ടെത്തുവാനായി പോലീസ് നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ കയറിയിറങ്ങുകയാണ്. ഇന്നലെ രാവിലെ ജൂവല്‍ ജംഗ്ഷന് സമീപം വയോധികയെ ബൈക്ക് ഇടിച്ച സംഭവമാണ് അവസാനത്തേത്. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്ന തിരുമാറാടി പരിയപ്പനാല്‍ മേരി അഗസ്റ്റിനെ (62) കിഴക്കോമ്പ് സ്വദേശി പൂനിലം സാബു (56) ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ വയോധികയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ചെറുവാഹനങ്ങളില്‍ കയറ്റാന്‍ കഴിയാതെ വയോധിക ഏറെനേരം റോഡില്‍ കിടന്നശേഷമാണ് ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് മാറ്റിയത്.

കൃത്യസമയത്ത് തന്നെ പോലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും അപകടത്തെതുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കുകയും ചെയ്തു. എന്നാല്‍ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും പലതിലും അപകട ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. ഇനി അപകടത്തില്‍ പരിക്കേറ്റവരുടെ മൊഴിയനുസരിച്ച് വേണം അപകടകാരണത്തിലേക്ക് എത്തുവാന്‍. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും ട്രാഫിക് നിരീക്ഷണങ്ങളുടെയും ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി എട്ട് കാമറകളാണ് സ്ഥാപിച്ചിരുന്നത്. ഏതാണ്ട് നാല് മാസത്തിലധികമായി ഈ ക്യാമറകളില്‍ ഒന്നു പോലും പ്രവര്‍ത്തിക്കുന്നില്ല. സെന്‍ട്രല്‍ കവലയിലെ മീഡിയനുകളിലായി എഎന്‍പിആര്‍ ക്യാമറയോടൊപ്പം ആറ് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറകള്‍ക്ക് പുറമെ മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ രണ്ട് ക്യാമറകള്‍ കൂടി സംഭാവന ചെയ്തിരുന്നു. സംഭാവനയിലൂടെ ലഭിച്ച ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍ മറ്റുള്ളവ തകരാറിലായെന്നും, ഈ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നുമാണ് ക്യാമറ അറ്റകുറ്റപ്പണി കരാര്‍ ഏറ്റെടുത്തിരിക്കുന്ന കരാര്‍ സ്ഥാപനം പറയുന്നത്. മൂന്നു വര്‍ഷത്തെ കരാറില്‍ തുടരുന്ന സ്ഥാപനത്തിന്റെ അനുമതി ഇല്ലാതെ മറ്റൊരു സ്ഥാപനത്തിലെ ടെക്‌നീഷ്യന്മാര്‍ എത്തി പുതിയ ക്യാമറ സ്ഥാപിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് സിസിടിവി നെറ്റ്വര്‍ക്കിലെ മീഡിയ കണ്‍വേര്‍ട്ടര്‍ എന്ന ഉപകരണം കേടുവരികയായിരുന്നുവെന്ന് കരാറുകാരന്‍ പറഞ്ഞു. കൂടാതെ കേടുവന്ന ഉപകരണം പുനസ്ഥാപിക്കാനായുള്ള പണം കരാറുകാരന്റെ സെക്യൂരിറ്റി തുകയില്‍നിന്ന് കണ്ടെത്തി. എന്നാല്‍ ഈ വിവരങ്ങള്‍ ഒന്നും അധികാരപ്പെട്ടവര്‍ കരാറുകാരനെ അറിയിച്ചിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. കരാറുകാരന്‍ സ്ഥാപിച്ചിരുന്ന അഞ്ചുവര്‍ഷം വാറണ്ടിയുള്ള മീഡിയ കണ്‍വേര്‍ട്ടറും നിലവില്‍ കണ്‍ട്രോള്‍ റൂമില്‍ ഇല്ല. പകരം മറ്റേതോ സ്ഥാപനത്തിന്റെ ഉപകരണമാണ് നിലവിലുള്ളത്. നാല് മാസങ്ങള്‍ക്ക് മുന്‍പ് കരാറുകാരന്‍ നടത്തിയ പരിശോധനയില്‍ മീഡിയ കണ്‍വര്‍ട്ടറും അനുബന്ധ ഉപകരണങ്ങളും മാറ്റിവച്ചാല്‍ സിസിടിവി ക്യാമറകള്‍ പൂര്‍വസ്ഥിതിയിലാകുമെന്നാണ് കരാറുകാരന്‍ പറയുന്നത്. ഇതിന് ഏകദേശം 3000 രൂപയോളം ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ പിടിച്ചുവച്ചിരിക്കുന്ന സെക്യൂരിറ്റി തുക തിരിച്ചു നല്‍കുകയും, കേടുവന്ന ഉപകരണങ്ങള്‍ നന്നാക്കുവാനുള്ള പണം നല്‍കുകയും ചെയ്താല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സിസിടിവി നന്നാക്കി നല്‍കാമെന്നാണ് കരാറുകാരന്‍ പറയുന്നത്. അതേസമയം ഉടന്‍ തന്നെ സിസിടിവി ക്യാമറകള്‍ നന്നാക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തതായി നഗരസഭാധ്യക്ഷ വിജയ ശിവന്‍ പറഞ്ഞു.

Back to top button
error: Content is protected !!