എംവിഐപി കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

മൂവാറ്റുപുഴ: അരിക്കുഴ പാറക്കടവ് എംവിഐപി കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. വഴിത്തല ജോസ് ഡെക്കറേഷന്‍്‌സ് ഉടമ കുഴികണ്ടത്തില്‍ പരേതനായ ബിജുവിന്റെ മകന്‍ ക്രിസ്ബിന്‍ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ പണ്ടപ്പിള്ളി മാറിക കവലയ്ക്ക് സമീപം സുഹൃത്തുകളുമൊത്ത് എംവിഐപി കനാലിന്റെ കടവില്‍  കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കനാലില്‍ നല്ല ഒഴുക്കും ഒരാള്‍ക്ക് മീതെ വെള്ളവുമുണ്ടായിരുന്നതിനാല്‍ ഒഴുക്കില്‍ നിലകിട്ടാതെ പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തുക്കള്‍ നടത്തിയ രക്ഷപ്രവര്‍ത്തനം വിഭലമായതോടെ തൊടുപുഴ അഗ്‌നിരക്ഷ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കടവില്‍നിന്ന് 150 മീറ്ററോളം അകലെനിന്നാണ് മൃതദേഹം ലഭിച്ചതെന്ന് തൊടുപുഴ അഗ്‌നിരക്ഷാ സേന അധികൃതര്‍ പറഞ്ഞു. തൊടുപുഴ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് :ഡെയ്‌സി. സഹോദരി:ക്രിസ്റ്റീന. തൃച്ചിയില്‍ എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ച ക്രിസ്ബിന്‍.

 

 

 

Back to top button
error: Content is protected !!