ശൗചാലയ മാലിന്യ നിക്ഷേപത്തിൽ പൊറുതിമുട്ടി നാട്ടുകാർ.
വാഴക്കുളം: ശൗചാലയ മാലിന്യ നിക്ഷേപത്തിൽ പൊറുതിമുട്ടി നാട്ടുകാർ.
വേങ്ങച്ചുവട് കൂവേലിപ്പടിയിലാണ് കഴിഞ്ഞ രാത്രിയിലും ശൗചാലയ മാലിന്യമുൾപ്പെടെയുള്ള മാലിന്യ നിക്ഷേപം വീണ്ടും കണ്ടത്.
രണ്ടു മാസത്തിനുള്ളിൽ മൂന്നാമതും ഇവിടെ മാലിന്യ നിക്ഷേപം നടത്തിയതായി പ്രദേശവാസികൾ ആരോപിക്കുന്നു.പ്രദേശത്ത് കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംസ്ഥാന പാതയ്ക്കരികിലെ ഓടയിൽ മാലിന്യ നിക്ഷേപം കണ്ടെത്തുകയായിരുന്നു.
കദളിക്കാട് പള്ളിക്കവല മുതൽ വേങ്ങച്ചുവട് വരെയുള്ള ഭാഗത്ത് സംസ്ഥാന പാതയോരത്ത് വീടുകളും രാത്രി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും കുറവാണ്. മാത്രമല്ല ഇവിടെ തെരുവുവിളക്കുകൾ തെളിയാതായിട്ട് മാസങ്ങളുമായി.ഈ സാഹചര്യങ്ങൾ സാമൂഹ്യ വിരുദ്ധർ മുതലെടുക്കുന്നതായാണ് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത്.
വീതി കൂടുതലുള്ള വഴിയരികിൽ വിശ്രമത്തിനെന്ന വ്യാജേന വാഹനങ്ങൾ ഒതുക്കി മാലിന്യ നിക്ഷേപം നടത്തുന്നതായാണ് ആരോപണം.തുടർച്ചയായ മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും തെരുവുവിളക്കുകൾ തെളിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ഫോട്ടോ:
വേങ്ങച്ചുവട് കൂവേലിപ്പടിയിൽ രണ്ടു മാസത്തിനുള്ളിൽ മൂന്നാമതും ശൗചാലയമാലിന്യം നിക്ഷേപിക്കപ്പെട്ട നിലയിൽ.