പെരുമ്പാവൂര്‍ വെടിവെപ്പ് കേസിൽ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
മൂവാറ്റുപുഴ: പെരുമ്പാവൂരിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെടിയേറ്റ കേസിൽ അഞ്ച് പ്രതികൾ പോലീസ് പിടിയിൽ. വെങ്ങോല മഠത്തുംപടി വീട്ടിൽ നിസാർ (33), സഹോദരൻ സഫീർ (27), വേങ്ങൂർ മാഞ്ഞൂരാൻ വീട്ടിൽ നിതിൻ (27), വെങ്ങോല തട്ടേക്കാട് പുത്തൻ വീട്ടിൽ അൽത്താഫ്(23), തട്ടേക്കാട് കൊടുത്താൻ വീട്ടിൽ ആഷിഖ് (25) എന്നിവരാണ് അറസ്റ്റിലായത്. വെടിയേറ്റ ആദിലും പ്രതികളും സുഹൃത്തുക്കളായിരുന്നു. നിസാറും ആദിലും തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. നിസാറിന്റെ ഉടമസ്ഥതയിലുള്ള കാർ കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം ആദിലിനെ വെടി വയ്ക്കുകയുമായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയി. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പെരുമ്പാവൂർ ഡി.വൈ.എസ്.പി. കെ. ബിജുമോൻ, ഇൻസ്പെക്ടർമാരായ സി. ജയകുമാർ, ബേസിൽ തോമസ്, എസ്.ഐ. മാരായ റിൻസ് എം. തോമസ്, സനീഷ് ടി.ആർ, എസ്.സി.പി.ഒ. മാരായ നൗഷാദ് കെ.എ., ഷിബു പി.എ. എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. എസ്.പി. കെ. കാർത്തിക് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.