വിമാനത്താവളത്തിൽ നിന്നും വാഹന ലേലത്തിൽ കുറഞ്ഞ വിലക്ക് വാഹനങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയായാൾ അറസ്റ്റിൽ.
മൂവാറ്റുപുഴ:നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വാഹന ലേലത്തിൽ കുറഞ്ഞ വിലക്ക് വാഹനങ്ങൾ വാങ്ങി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചു മൂവാറ്റുപുഴ സ്വദേശിയിൽ നിന്നും 5 ലക്ഷം രൂപ തട്ടിയയാളെ പോലീസ് പിടികൂടി.കോന്നി പാറക്കൽ വീട്ടിൽ ബിജു ഗംഗാധരൻ (41) മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. മൂവാറ്റുപുഴ എസ്.ഐ എൽദോസ് കുര്യാക്കോസ്, സിവിൽ പോലീസ് ഓഫീസർമാരായ ഇബ്രാഹിം കുട്ടി കെ എം, സലിം പി ഹസ്സൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘമാണ് തിരുവനന്തപുരം പേരൂർക്കടയിലുള്ള ഒളികേന്ദ്രത്തിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.നെടുമ്പാശ്ശേരി എയർ പോർട്ടിനുള്ളിൽ യാത്രക്കാരെ വിമാനത്തിനടുത്തേക്കു കൊണ്ട് പോകുകയും വിമാനം ഇറങ്ങുന്ന യാത്രക്കാരെ ടെർമിനലിലേക്കു കൊണ്ട് വരികയും ചെയ്യുന്ന വാഹനങ്ങളുടെ എയർ കണ്ടീഷൻ റിപ്പയർ ചെയ്യുന്ന കോൺട്രാക്ട് ആണെന്നും എയർ പോർട്ടിനുള്ളിൽ വിമാനത്താവള കമ്പനി ഉപയോഗിക്കുന്ന വാഹനങ്ങൾ ലേലത്തിൽ വിലക്കുറച്ച് വാങ്ങി തരാം എന്നും വാഗ്ദാനം നൽകിയാണ് മുവാറ്റുപുഴ സ്വദേശിയിൽ നിന്നും ഇയാൾ പണം തട്ടിയത്. കുടാതെ ടൂറിസ്റ്റ് ബസ്സുകളിൽ സ്ഥാപിക്കുന്ന എയർ കണ്ടിഷൻ കുറഞ്ഞ വിലക്ക് നൽകാമെന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ പലഭാഗത്തും നിന്നായി നിരവധി ആളുകളിൽ നിന്നും പ്രതി പണം തട്ടിയതിന്റെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മൂവാറ്റുപുഴ പോലീസ് പറഞ്ഞു.പോലീസ് എളുപ്പം കണ്ടുപിടിക്കാതിരിക്കാൻ ബിജു സ്ഥിരമായി താമസസ്ഥലം മാറിയിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി കഴിഞ്ഞ 8 മാസത്തിനുള്ളിൽ കാലടി,കോന്നി,വെഞ്ഞാറമൂട്,പേരൂർക്കട എന്നീ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു എന്നാണ് പോലീസ് കണ്ടെത്തിയത്. .മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം മുവാറ്റുപുഴ സ്റ്റേഷൻ ഇൻസ്‌പെക്ടർ എം മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം .പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു