ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തി: തെരഞ്ഞെടുപ്പിന് പാർട്ടി പൂർണ സജ്ജമെന്ന് മോദി
![](https://i0.wp.com/www.muvattupuzhanews.in/wp-content/uploads/2024/03/BJP-NDA-fully-prepared-for-elections-PM-Modi.jpg?resize=780%2C450&ssl=1?v=1710594052)
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ഉത്സവം വന്നെത്തി. ബിജെപിയും എൻഡിഎയും തെരഞ്ഞെടുപ്പിന് പൂർണ സജ്ജം. കഴിഞ്ഞ 10 വർഷത്തെ ഭരണനേട്ടങ്ങൾ, വികസന പദ്ധതികൾ, സേവനങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ് പാർട്ടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതെന്നും മോദി. “പത്ത് വർഷം മുമ്പ്, ഞങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പ്, ഇന്ത്യയിലെ ജനങ്ങൾ നിരാശ അനുഭവിച്ചിരുന്നു. അന്നത്തെ സർക്കാർ അവരെ വഞ്ചിച്ചു. എല്ലാ മേഖലയിലും അഴിമതിയും സ്വജനപക്ഷപാതവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകം ഇന്ത്യയെ കൈവിട്ടു. ഈ അവസ്ഥയിൽ നിന്നുള്ള ഇന്ത്യയുടെ മഹത്തായ തിരിച്ചുവരവാണ് പിന്നീട് ജനം കണ്ടത്” – അദ്ദേഹം എക്സിൽ കുറിച്ചു.
“സത്യസന്ധവും ദൃഢനിശ്ചയവും ഇച്ഛാശക്തിയുമുള്ള ഒരു സർക്കാരിന് എത്രമാത്രം ചെയ്യാൻ കഴിയുമെന്ന് ഇന്ന് ഓരോ ഇന്ത്യക്കാരനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മുടെ സർക്കാരിൽ ജനങ്ങൾക്കുള്ള പ്രതീക്ഷകൾ വർധിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയുടെ എല്ലാ കോണുകളിൽ നിന്നും, സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളെയും ആളുകൾ ഒരേ സ്വരത്തിൽ പറയുന്നത്- അബ് കി ബാർ, 400 പാർ! എന്ന്” – മോദി കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തെ വിമർശിച്ച പ്രധാനമന്ത്രി മോദി ഇത്തരം നേതൃത്വം ഇന്ത്യക്കാരുടെ അഭിലാഷങ്ങൾക്ക് നിരക്കുന്നതല്ലെന്നും പറഞ്ഞു. “നമ്മുടെ പ്രതിപക്ഷത്തിന് ഒരു നായകനില്ല. ഞങ്ങളെ അധിക്ഷേപിക്കാനും വോട്ട് ബാങ്ക് രാഷ്ട്രീയം ചെയ്യാനും മാത്രമേ അവർക്കറിയൂ. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള അവരുടെ രാജവംശ സമീപനവും ഗൂഢാലോചനയും പൊതുസമൂഹം തള്ളിക്കളഞ്ഞു. കൂടാതെ അഴിമതിയുടെ ട്രാക്ക് റെക്കോർഡ് കാരണം അവർക്ക് ആളുകളെ മുന്നിൽ വന്നുനിൽക്കാൻ കഴിയില്ല. ഇത്തരക്കാരെ പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല” – മോദി പറഞ്ഞു. “നമ്മുടെ മൂന്നാം ടേമിൽ രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എൻഡിഎ സർക്കാരിൻ്റെ മൂന്നാം ടേമിൽ ദാരിദ്ര്യത്തിനും അഴിമതിക്കുമെതിരായ പോരാട്ടം വേഗത്തിലാകും. സാമൂഹിക നീതിക്കുവേണ്ടിയുള്ള ശ്രമങ്ങൾ ഇനിയും തുടരും. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കും. യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള പരിശ്രമങ്ങൾ സർവ്വ കരുത്തും ഉപയോഗിച്ച് ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകും”- മോദി കൂട്ടിച്ചേർത്തു.