വേനൽ കടുക്കുന്നു: വഴിയോര കരിക്ക് വിപണി സജീവം
![](https://i0.wp.com/www.muvattupuzhanews.in/wp-content/uploads/2024/02/WhatsApp-Image-2024-02-12-at-7.46.13-AM.jpeg?resize=780%2C466&ssl=1?v=1707704189)
മൂവാറ്റുപുഴ: കരിക്കിന് വെള്ളത്തിന് പ്രിയമേറിയതോടെ വഴിയോര കരിക്ക് വിപണികള്‍ സജീവമായി. കത്തുന്ന വേനലില്‍ ഒരിറ്റ് ആശ്വാസത്തിനായി തണ്ണിമത്തനെയും കരിമ്പിനെയും കുലുക്കി സര്‍ബത്തിനെയും മറ്റ് ശീതളപാനീയങ്ങളെയും ആശ്രയിച്ചിരുന്ന മലയാളികള്‍ നാടന്‍ ‘ശീതള പാനീയ’ മായ കരിക്കിലേക്ക് തിരിഞ്ഞതോടെയാണ് വിപണിയില്‍ കരിക്കിന് പ്രിയമേറിയത്. വേനല്‍ കടുത്തതോടെ വഴിയോര കരിക്ക് വിപണികളും സജീവമായി. ദീര്‍ഘദൂരയാത്രക്കാരും സാധാരണയാത്രക്കാരും കാല്‍നട യാത്രക്കാരുമുള്‍പ്പടെ ചൂടിന്റെ കാഠിന്യം സഹിക്ക വയ്യാതാവുമ്പോള്‍ വഴിയോരതത്തെ കരിക്ക് വിപണന കേന്ദ്രത്തില്‍ കയറും. ഒന്നോ രണ്ടോ കരിക്ക് വാങ്ങി ദാഹം തീര്‍ക്കുന്നതോടൊപ്പം കരിക്ക് കഴിച്ച് വിശപ്പുമകറ്റിയാണ് വിപണനകേന്ദ്രത്തില്‍ നിന്ന് മടങ്ങുന്നത്. വിപണന കേന്ദ്രത്തിന്റെ കുടക്കുകീഴില്‍ ഇരുന്ന് വിശ്രമിക്കുകയും ചെയ്യുന്നവര്‍ നിരവധിയാണ് എംസി റോഡിന്റെ ഇരുവശങ്ങളിലും നിരവധി കരിക്ക് വില്‍പ്പന കേന്ദ്രങ്ങളാണുള്ളത്. പലയിടങ്ങളിലും കരിക്ക് കഴിക്കുവാനെത്തുന്നവര്ക്ക് വിശ്രമിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. പാലക്കാട്ടു നിന്നും തമിഴ്നാട്ടില്‍ നിന്നും ലോഡ് കണക്കിന് കരിക്കുകളാണ് മൂവാറ്റുപുഴയിലും പരിസരപ്രദേശത്തുമെത്തുന്നത്.