മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മകൻ
ആയവന: വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ ഇളയമകനെ അറസ്റ്റ് ചെയ്ത് പോലീസ്. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (67) യെയാണ് ഇന്നലെ വൈകിട്ട് 7.30ഓടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തില്‍ കൗസല്യയുടെ ഇളയമകന്‍ ജോജോയെ പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാത്രിയില്‍ കൗസല്യയെ കിടപ്പുമുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് മക്കളായ സിജോയും,ജോജോയും അറിയിച്ചത്. ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. പഞ്ചായത്ത് അംഗം രഹ്ന സോബിന്‍ മരണം സ്ഥിരീകരിക്കുന്നതിനായി കല്ലൂര്‍ക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ എത്തി കൗസല്യയെ പരിശോധിച്ചപ്പോള്‍ കഴുത്തിലെ പാടുകളും രക്തം കട്ടപിടിച്ച പാടും കണ്ടതോടെ കൊലപാതകമാണെന്ന സംശയം ഉയരുകയും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. മക്കളായ സിജോയെയും ജോജോയെയും അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ ജോജോ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയാണ് ജോജോ കൊലനടത്തിയത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൊലയ്ക്കുപയോഗിച്ച ഷാള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തെ തുടര്‍ന്ന് കൗസല്യയുടെ മൂന്ന് പവന്‍ തൂക്കംവരുന്ന സ്വര്‍ണ്ണമാലയും നഷ്ടപ്പെട്ടിരുന്നു ഇത് വീടിന്റെ ശുചി മുറിയില്‍ നിന്നും പ്രതി കണ്ടെടുത്ത് പോലീസിന് നല്‍കി. അമ്മ ധരിച്ചിരുന്ന 3 പവന്റെ മാലയ്ക്കു വേണ്ടിയായിരുന്നു കൊലപാതകം എന്നാണു ജോജോ പോലീസിന് നല്‍കിയ മൊഴി. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. യുകെയിലുള്ള മകള്‍ മഞ്ജു നാട്ടില്‍ എത്തിയതിനു ശേഷമാകും സംസ്‌കാരം.