വീണ്ടും ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എസ് രാജേന്ദ്രൻ; ബിജെപി പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് സൂചന
തൊടുപുഴ: സിപിഐഎം ജില്ലാ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ വീണ്ടും ബിജെപി സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജെ പ്രമീള ദേവി, മധ്യമേഖല പ്രസിഡന്റ് എൻ ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൂന്നാറിലെ കൂടിക്കാഴ്ച. കേന്ദ്ര നേതൃത്വവുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിച്ചാൽ രാജേന്ദ്രന്റെ ബിജെപി പ്രവേശനം ഉടൻ ഉണ്ടാകും എന്നാണ് സൂചന. രാജേന്ദ്രന്റെ ബിജെപി പ്രവേശന സാധ്യതയ്ക്ക് ബലം നൽകുന്നതാണ് പുതിയ കൂടിക്കാഴ്ച. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് രാജേന്ദ്രനെ അനുകൂലിക്കുന്ന തോട്ടം തൊഴിലാളികളെ സിപിഐഎം പ്രവർത്തകർ മർദിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ഇത് പരിശോധിക്കുന്നതിനായാണ് ബിജെപി നേതാക്കൾ മൂന്നാറിൽ എത്തിയത്. ഇതിന് പിന്നാലെയാണ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിൽ എത്തി ഇവരുടെ കൂടിക്കാഴ്ച.
രാജേന്ദ്രമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ബിജെപി നേതാക്കൾ തന്നെ പുറത്തുവിട്ടു. രാജേന്ദ്രനൊപ്പം നിരവധി തോട്ടം തൊഴിലാളികൾ ബിജെപിയിലേക്ക് ഉടൻ എത്തുമെന്നാണ് നേതാക്കളുടെ വാദം. ജവഡേക്കുറുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിജെപിയിലേക്ക് ഇല്ല എന്ന് എസ് രാജേന്ദ്രൻ പറഞ്ഞിരുന്നു. ഈ വാദം തന്നെയാണ് രാജേന്ദ്രൻ ഇപ്പോഴും ആവർത്തിക്കുന്നത്.