അതിഥി തൊഴിലാളികള്‍ക്കിടയില്‍ പോലീസ് പരിശോധന: ലക്ഷങ്ങളുടെ ലഹരി ഉത്പന്നങ്ങള്‍ പിടികൂടി

പെരുമ്പാവൂര്‍: അതിഥി തൊഴിലാളികള്‍ക്കിടയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ ലഹരി ഉത്പന്നങ്ങള്‍ പിടികൂടി. കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിന്‍, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെയുള്ള ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാന്‍ ഉപയോഗിക്കുന്ന ഹുക്കയും പോലീസ് കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്താണ് പോലീസ് പരിശോധന ആരംഭിച്ചത്. എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ഇരുപതോളം സംഘടങ്ങള്‍ പരിശോധനയ്ക്കിറങ്ങി. മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റ്, അതിഥിത്തൊഴിലാളികള്‍ കൂടുന്ന ഇടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ലോഡ്ജുകള്‍, താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നിരവധി പേരില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും, രാസലഹരി ഉള്‍പ്പെടെയുള്ള മയക്ക്മരുന്നും പിടികൂടി. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തു. മയക്ക്മരുന്ന് വില്‍ക്കുന്ന സംഘത്തെയും പിടികൂടിയിട്ടുണ്ട്. വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷ പിന്തുടര്‍ന്നാണ് ഹെറോയിന്‍ പിടികൂടിയത്. ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ എ.എസ്.പി മോഹിത് രാവത്ത്, എ.ഡി.എസ്.പി വി. അനില്‍, എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന, ഇന്‍സ്പെക്ടര്‍മാരായ എം.കെ രാജേഷ്, കെ.ഷിജി, ഹണി. കെ ദാസ് , രാജേഷ് കുമാര്‍, വി.പി സുധീഷ് ഉള്‍പ്പടെ ഇരുനൂറോളം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!