മുവാറ്റുപുഴയിൽ എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി

മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. 3713 പേരാണ് പരീക്ഷയ എഴുതുന്നത്. സര്‍ക്കാര്‍ സ്‌കൂളില്‍ ആണ്‍കുട്ടികള്‍- 210, പെണ്‍കുട്ടികള്‍- 122, എയ്ഡഡ് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ – 1436, പെണ്‍കുട്ടികള്‍- 1461, അണ്‍എയ്ഡഡ് സ്‌കൂളില്‍ ആണ്‍കുട്ടികള്‍-288,
പെണ്‍കുട്ടികള്‍ – 196. ഏറ്റവും കൂടുതല്‍ പരീക്ഷയെഴുതുന്നത് വീട്ടൂര്‍ എബനേസര്‍ സ്‌കൂളിലും ഏറ്റവും കുറവ് ശിവന്‍കുന്ന് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലുമാണ്.
സംസ്ഥാനത്ത് ആദ്യമായാണ് എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ ഒന്നിച്ച് നടത്തുന്നത്. ഉച്ചക്കുള്ള കനത്ത ചൂട് കണക്കിലെടുത്ത് ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശപ്രകാരമാണ് എസ്‌എസ്‌എല്‍സി പരീക്ഷ രാവിലെയാക്കിയത്. രാവിലെ 9.45 മുതല്‍ 11.30 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ. 12.30 വരെയാണ് ഹയര്‍ സെക്കണ്ടറി പരീക്ഷ നടക്കുന്നത്.