സഭ തര്‍ക്കത്തെ തുടര്‍ന്ന് ശവസംസ്‌കാര നടപടികള്‍ സുഗമമാക്കാന്‍ നിയസഭയില്‍ അവതരിപ്പിച്ച ബില്‍ ചരിത്രപരമായ ചുവട് വയ്പ്; എല്‍ദോ എബ്രഹാം എം.എല്‍.എ

മൂവാറ്റുപുഴ: സഭ തര്‍ക്കത്തെ തുടര്‍ന്ന് ശവസംസ്‌കാര നടപടികള്‍ സുഗമമാക്കാന്‍ സര്‍ക്കാര്‍ നിയസഭയില്‍ അവതരിപ്പിച്ച ബില്‍ ചരിത്രപരമായ ചുവട് വയ്പാണന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്തെ വിവിധ പളളികളില്‍ നിലനില്‍ക്കുന്ന ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് ശവസംസ്‌കാരവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്നലെ നയമസഭയില്‍ അവതരിപ്പിച്ച 2020-ലെ ക്രിസ്ത്യന്‍ സെമിത്തേരികള്‍(ശവം അടക്കം ചെയ്യുന്നതിനുള്ള അവകാശം) ഓര്‍ഡിനന്‍സില്‍ മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എല്‍ദോ എബ്രഹാം എം.എല്‍.എ. ബില്ല് സമൂഹത്തില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ക്രിസ്ത്യന്‍ മതത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ അല്ല ഈ ബില്‍. മാനുഷികവകാശം എന്ന നിലയിലാണന്നും, കായംകുളം കട്ടച്ചിറ പള്ളിയില്‍ വൃദ്ധമാതാവിന്റെ മൃതദേഹം തര്‍ക്കത്തെ തുടര്‍ന്ന് അടക്കം ചെയ്തത് 33 ദിവസം കഴിഞ്ഞാണ്. സ്വത്ത് സംബന്ധിച്ചും ഭരണപരമായ കാര്യങ്ങളിലുമല്ല ഗവണ്‍മെന്റ് ഇടപെടുന്നത് മനുഷ്യത്വപരമായ പക്ഷം ചേരലാണ് ഈ ബില്‍ വരുത്തുന്നതെന്നും എല്‍ദോ എബ്രഹാം പറഞ്ഞു. സംസ്ഥാനത്ത് യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കിടയില്‍ ചില സെമിത്തേരികളില്‍ മാന്യമായും, യഥാസമയത്തുമുള്ള ശവസംസ്‌കാരം നടത്തുന്നതിന് ചിലതടസങ്ങള്‍ നേരിടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും ഈ കാരണത്താല്‍ മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ അനിശ്ചിതമായി സൂക്ഷിക്കാന്‍ കുടുംബാഗങ്ങള്‍ നിര്‍ബന്ധിതരാകുകയും ഇത് ശവസംസ്‌കാര ശുശ്രൂഷകളെ ബാധിക്കുകയുമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ സാമൂഹികവും മതപരവുമായ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ ഉടലെടുക്കുന്നതിന് കാരണമാവുകയും ചെയ്യുകയാണ്. ഒരു ഇടവകയിലെ കുടുംബങ്ങളിലെ എല്ലാ അംഗങ്ങള്‍ക്കും അവരുടെ പൂര്‍വ്വീകരുടെ അടക്കം ചെയ്തിട്ടുള്ള സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതിനുള്ള അവകാശമുണ്ടായിരിക്കുന്നതാണ് എന്ന് വ്യവസ്ഥ ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ 2020-ലെ ക്രിസ്ത്യന്‍ സെമിത്തേരികള്‍(ശവം അടക്കം ചെയ്യുന്നതിനുള്ള അവകാശം) ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്.