മൂവാറ്റുപുഴ കാക്കനാട് റോഡ് …………….മൂവാറ്റുപുഴ വാഴപ്പിള്ളി മുതല്‍ വീട്ടൂര്‍ വരെ നവീകരിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ചു.

മുവാറ്റുപുഴന്യൂസ്.ഇൻ
മൂവാറ്റുപുഴ: മൂവാറ്റുപുഴ കാക്കനാട് റോഡിലെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള മൂവാറ്റുപുഴ വാഴപ്പിള്ളി മുതല്‍ വീട്ടൂര്‍ വരെയുള്ള റോഡ് നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും നാല് കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ മൂവാറ്റുപുഴ-കാക്കനാട് റോഡ് ആരംഭിക്കുന്നത് എം.സി.റോഡിലെ വാഴപ്പിള്ളിയില്‍ നിന്നുമാണ്. റോഡിന്റെ അഞ്ച് കിലോമീറ്റര്‍ വരുന്ന വീട്ടൂര്‍ വരെയുള്ള ഭാഗമാണ് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. ഈ ഭാഗം ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനാണ് 2019-20 ബജറ്റില്‍ പ്രഖ്യാപിച്ച നാല് കോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴയില്‍ നിന്നും ജില്ലാ ആസ്ഥാനത്തേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡ് നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം തന്നെ ബി.എം. ബി.സി.നിലവാരത്തില്‍ ടാര്‍ ചെയ്തപ്പോള്‍ മൂവാറ്റുപുഴ-കാക്കനാട് റോഡ് നാലുവരിപ്പാതയാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു. ഇതിനായി സര്‍വ്വേ ഇന്‍വെസ്റ്റിഗേഷന്‍ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. ഡീറ്റേല്‍ഡ് പ്രൊജക്ട് തയ്യാറാക്കുകയും, സ്ഥലമെടുപ്പ് നടപടികള്‍ ആരംഭിക്കുന്നതിനും നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. 1600 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സ്ഥലമെടുപ്പിനും റോഡ് നിര്‍മ്മാണത്തിനുമായി തയ്യാറാക്കിയത്. എന്നാല്‍ റോഡ് നിര്‍മ്മാണം അനന്തമായി നീളുന്നതിനെതിരെ പ്രതിഷേധവും ശക്തമായതോടെ നാലുവരി പാതയ്ക്ക് കാത്ത് നില്‍ക്കാതെ കുന്നത്തുനാട് നിയോജക മണ്ഡലത്തിന്റെ ഭാഗമായ മനക്കകടവ് മുതല്‍ നെല്ലാട് വരെയുള്ള ഭാഗം ബി.എം, ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ ഭാഗമായ വാഴപ്പിള്ളി മുതല്‍ വീട്ടൂര്‍ വരെയുള്ള ഭാഗം നവീകരിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ചത്. റോഡുകളുടെ നവീകരണത്തിന് മുന്തിയ പരിഗണനയാണ് നിയോജക മണ്ഡലത്തിന് ലഭിച്ചതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ-തൊടുപുഴ റോഡിലെ മൂവാറ്റുപുഴ പി.ഒ.ജംഗ്ഷന്‍ മുതല്‍ നിയോജക മണ്ഡലാതിര്‍ത്തിയായ വാഴക്കുളം അച്ചന്‍കവല വരെയുള്ള ഭാഗം വരെയുള്ള റോഡ് നവീകരണത്തിന് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 10-കോടി രൂപ അനുവദിച്ചിട്ടുണ്ടന്നും ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്ത് ജര്‍മന്‍ സാമ്പത്തീക സഹായത്തോടെ റീബില്‍ഡ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍ നിര്‍മിക്കുന്ന റോഡുകളുടെ ലിസ്റ്റില്‍ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളാണ് ഇടംപിടിച്ചിരിക്കുന്നത്. മൂവാറ്റുപുഴ തേനി ഹൈവേയുടെ ഭാഗമായ ചാലിക്കടവ് ജംഗ്ഷന്‍ മുതല്‍ നിയോജക മണ്ഡലം അതിര്‍ത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന കോട്ട റോഡും, കോതമംഗലം-മൂവാറ്റുപുഴ എന്‍.എച്ചിലെ കക്കടാശ്ശേരിയില്‍ നിന്നും ആരംഭിച്ച് നിയോജക മണ്ഡലാതിര്‍ത്തിയായ ഞാറക്കാട് അവസാനിക്കുന്ന കാളിയാര്‍ വണ്ണപ്പുറം റോഡുമാണ് റീബില്‍ഡ് കേരളം പദ്ധതിയില്‍ ഇടം പിടിച്ചിരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. ഇതോടൊപ്പം തന്നെ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ കക്കടാശ്ശേരി മുതല്‍ മറ്റക്കുഴി വരെയുള്ള റോഡ് നവീകരണത്തിന് ദേശീയ പാത അതോറിറ്റിയില്‍ നിന്നും 45 കോടി രൂപയും അനുവദിച്ചിട്ടുണ്ടന്നും ഈ റോഡുകളുടെയെല്ലാം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളെല്ലാം തന്നെ ബി.എം. ബി.സി നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാകുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ഇതോടൊപ്പം തന്നെ ടൗണ്‍ വികസനത്തിന്റെ രണ്ടാംഘട്ട സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൃമങ്ങളും പൂര്‍ത്തിയായിവരികയാണന്നും എം.എല്‍.എ പറഞ്ഞു.