കുഴൽനാടൻ തെളിവ് ഹാജരാക്കിയില്ല, മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണമാവശ്യപ്പെട്ടത് രാഷ്ട്രീയ പ്രേരിതം:കോടതി

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന്  മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്തുവന്നു. ആരോപണങ്ങൾ തെളിയിക്കാനുളള രേഖകൾ ഹാജരാക്കാൻ മാത്യു കുഴൽനാടന് കഴിഞ്ഞില്ലെന്നും അതിനാൽ ഹര്‍ജി തളളുന്നുവെന്നുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നത്.

ആരോപണം തെളിയിക്കാൻ കഴിയുന്ന കൃത്യമായി ഒരു കടലാസ് പോലും കോടതിയിൽ ഹാജരാക്കിയില്ല. സിഎംആ‍എല്ലിന്റെ രേഖകളിൽ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേർക്ക് സംഭാവന നൽകിയതായി പറയുന്നു. പക്ഷേ, മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. അത് രാഷ്ട്രീയ പേരിതമല്ലേയെന്ന് കോടതി ചോദിച്ചു. അഴിമതി നിരോധന നിയമപ്രകാരം തെളിവുകളില്ലാത്തതിനാലാണ് ഹർജി തളളിയതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നൽകിയെന്നായിരുന്നു ഹർജിക്കാരനായ മാത്യു കുഴൽനാടന്റെ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴൽ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചില രേഖകള്‍ കുഴൽനാടൻെറ അഭിഭാഷകൻ ഹാജരാക്കിയിരുന്നുവെങ്കിലും ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസ് വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതി വിധി.

Back to top button
error: Content is protected !!