പാമ്പാക്കുടയിലെ മണ്ണ് ഖനനം: ഇന്നലെയും ലോറികൾ തടഞ്ഞു
പിറവം: പാമ്പാക്കുടയില്‍ നിന്നും മണ്ണ് കൊണ്ടുപോയ ടോറസ് ലോറികള്‍ ഇന്നലെയും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. മണ്ണ് ഖനനത്തിനെതിരെ ജനകീയ ഒപ്പ് ശേഖരണം നാളെ നടക്കും. പാമ്പാക്കുട പഞ്ചായത്തിലെ 13 വാര്‍ഡുകളിലും, ഓരോ വീടുകളും കയറി ഒപ്പു ശേഖരണം നടത്താന്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിനുശേഷം കോടതിയെ സമീപിക്കാനാണ് തീരുമാനം. രാവിലെ പത്തോടെയാണ് വനിത ജനപ്രതിനിധികളടക്കമുള്ളവര്‍ പിറമാടം ചെട്ടിക്കണ്ടത്ത് എത്തി ലോറികള്‍ തടഞ്ഞത്. ഇവിടെയുണ്ടായിരുന്ന പോലീസുകാര്‍ പിന്നീട് അറസ്റ്റ് ചെയ്ത് രാമമംഗലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി, നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു. ഇന്നും പ്രതിഷേധ സമരം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തില്‍, വില്‍സണ്‍ കെ. ജോണ്‍, ജിനു സി. ചാണ്ടി എന്നിവര്‍ അറിയിച്ചു. നാട്ടുകാരില്‍ നിന്നും ഒപ്പിട്ട് തയാറാക്കുന്ന പരാതി ഹരിതട്രിബ്യൂണലിലും സമര്‍പ്പിക്കുന്നുണ്ട്. ചെട്ടിക്കണ്ടത്തെ മംഗലത്തുമലയുടെ ഒരു ഭാഗം മുഴുവന്‍ ഇടിച്ചുനിരത്തി മണ്ണെടുത്ത് കഴിഞ്ഞു. ബാക്കിയുള്ള ഭാഗത്ത് കൂടി മണ്ണെടുക്കാനുള്ള പ്രവര്‍ത്തനം തകൃതിയായി നടക്കുകയാണ്.