പാമ്പാക്കുടയിൽ മണ്ണെടുപ്പ് തുടരുന്നു
പിറവം: പാമ്പാക്കുടയില്‍ മല തുരന്നു മണ്ണെടുക്കുന്നതിനെതിരേ പ്രതിഷേധം ഉയരുമ്പോഴും മണ്ണെടുപ്പ് തകൃതിയായി തുടരുന്നു. പാമ്പാക്കുട പഞ്ചായത്തിന്റെ ഭൂപടത്തില്‍ നിന്ന് മേഖലയിലെ ഉയരം കൂടിയ മംഗലത്തുമല ഇല്ലാതാകുന്നത് നെടുവീര്‍പ്പോടെ നോക്കിക്കാണുകയാണ് നാട്ടുകാര്‍. ഇന്നലെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ലോറി തടയല്‍ സമരം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ് സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തില്‍ അധ്യക്ഷത വഹിച്ചു. വില്‍സണ്‍ കെ. ജോണ്‍, ബെന്നി സ്കറിയ, ഇ.വി. ഫിലിപ്പ്, മാത്യു വര്‍ഗീസ്, റോയി അഞ്ചല്‍പ്പെട്ടി, ശ്രീകാന്ത് നന്ദന്, റീനാമ്മ എബ്രാഹം, ജിനു സി. ചാണ്ടി, ബേബി ജോസഫ്, ജയ്സണ്‍ പുളിക്കല്‍, റെജി ജോണ്‍, ഷീല ബാബു എന്നിവര്‍ പ്രസംഗിച്ചു. സമരം ചെയ്തവരെ പിന്നീട് രാമമംഗലം പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരം ശക്തി പ്രാപിച്ചതോടെ മണ്ണെടുപ്പിന്റെ തീവ്രത വര്‍ധിച്ചിട്ടുണ്ട്. 24 മണിക്കൂറും ഇവിടെ നിന്ന് മണ്ണ് കടത്തിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ച് മലയുടെ നാലില്‍ ഒരു ഭാഗത്തോളം മണ്ണ് ഇതിനകം കൊണ്ടു പോയിക്കഴിഞ്ഞു. മല ഇല്ലാതാകുന്നതോടെ ചെട്ടിക്കണ്ടം മേഖലയില്‍ ജലാശയങ്ങള്‍ വറ്റിവരണ്ട് കുടിവെള്ളക്ഷാമം വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇന്നും ലോറി തടയല്‍ സമരം നടക്കും. രാവിലെ പത്തിന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ലോറി തടയുന്നത്.